നിമസമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാൻ സാധ്യതയുള്ള സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസിനോട് കോണ്‍ഗ്രസ്. കോതമംഗലം, ഇടുക്കി സീറ്റുകളില്‍ പരിഗണിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വിജയസാധ്യതയില്ലെന്നാണ് നിർദേശം. കോതമംഗലത്ത് ഷിബു തെക്കുംപുറവും ഇടുക്കിയില്‍ എന്‍.ജെ ജേക്കബുമാണ് പരിഗണനയിലുള്ളത്.
ഇരുവരും മണ്ഡലത്തില്‍ അനൗദ്യോഗികമായി പ്രചാരണം തുടങ്ങിയിരുന്നു. ഷിബുവിനും ജേക്കബിനും വിജയസാധ്യതയില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തില്‍. നിലവില്‍ കേരള കോണ്‍ഗ്രസിന് 10 സീറ്റുകളാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ നാല് സീറ്റ് തിരിച്ചെടുക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. എന്നാല്‍ സീറ്റുകള്‍ വിട്ടുനല്‍കില്ലെന്നാണ് കേരള കോണ്‍ഗ്രസ് നിലപാട്.
അതേസമയം, കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയോഗം ഇന്ന് നടക്കും. ചെയർമാൻ പി.ജെ ജോസഫിന്റെ അധ്യക്ഷതയില്‍ കോട്ടയത്താണ് യോഗം. സീറ്റ് കുറയ്ക്കാനുള്ള നീക്കത്തെ പ്രതിരോധിക്കാനുള്ള നടപടികള്‍ ചർച്ചചെയ്യും. നാല് സീറ്റുകൾ ഏറ്റെടുക്കുമെന്ന് പറയുമ്പോഴും കോൺഗ്രസ് ലക്ഷ്യമിടുന്നത് ഏറ്റുമാനൂർ ഇടുക്കി സീറ്റുകൾ ആണെന്നാണ് റിപ്പോർട്ടുകൾ. ചങ്ങനാശ്ശേരി കുട്ടനാട് സീറ്റുകൾ ഉറപ്പിക്കാനാണ് ഒരു സീറ്റ് പോലും വിട്ടുകൊടുക്കില്ല എന്ന് കടുത്ത നിലപാട് ജോസഫ് ഗ്രൂപ്പ് നേതാക്കൾ പുറമെ പറയുന്നതെന്നാണ് സൂചന.

















