ജല്ലിക്കെട്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് മൃഗസംരക്ഷണ വകുപ്പില്‍ മുൻഗണനാക്രമത്തില്‍ സർക്കാർ ജോലി നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. മധുര ജില്ലയിലെ അലങ്കനല്ലൂരില്‍ ജല്ലിക്കെട്ട് മത്സരത്തിനിടെയാണ് സ്റ്റാലിൻ്റെ പ്രഖ്യാപനം. അലങ്കനല്ലൂരില്‍ രണ്ട് കോടി രൂപ ചെലവില്‍ കാളകള്‍ക്കായി അത്യാധുനിക പരിശീലന, ചികിത്സാ കേന്ദ്രം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച നടന്ന ജല്ലിക്കെട്ട് മത്സരത്തിനായി രാവിലെ 11.30 ഓടെയാണ് സ്റ്റാലിൻ എത്തിയത്. ജില്ലാ കളക്ടർ കെ.ജെ പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിജ്ഞാ ചടങ്ങിനുശേഷം മന്ത്രി പി. മൂർത്തി പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു.ഏകദേശം 1,000 കാളകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഒരു സ്ത്രീയുള്‍പ്പെടെ കാള ഉടമകളായ ഏഴുപേർക്കും കാളകളെ മെരുക്കുന്നവർക്കും സ്വർണ നാണയങ്ങളും മോതിരങ്ങളും നല്‍കി മുഖ്യമന്ത്രി ആദരിച്ചു. 19 കാളകളെ മെരുക്കിയ കറുപ്പയുരാണിയിലെ കാർത്തിയെന്നയാള്‍ക്ക് മികച്ച മെരുക്കിയെടുക്കലിനുള്ള സമ്മാനം നല്‍കി. മുഖ്യമന്ത്രി സ്പോണ്‍സർ ചെയ്ത ഒരു കാറാണ് സമ്മാനം.
ജല്ലിക്കട്ടിനിടെ ശനിയാഴ്ച രാത്രി കാളയുടെ ആക്രമണത്തില്‍ 68 വയസുകാരൻ മരിച്ചു. മധുരയ്ക്ക് സമീപം മേല അനുപ്പനടി സ്വദേശി വി.സെല്‍വരാജ് വെള്ളിയാഴ്ച മത്സരം കാണാൻ പോയതായിരുന്നു. കാള ഇടിക്കുകയും അബോധാവസ്ഥയിലാവുകയുമായിരുന്നു. തലയില്‍ ആന്തരിക രക്തസ്രാവം സംഭവിച്ചതിനെ തുടർന്നാണ് മരണം.

















