എടത്തല പഞ്ചായത്ത് ഓഫീസിന് സമീപം വാടക വീട്ടില്‍ നിന്ന് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉള്‍പ്പെടെ രണ്ട് പേർ എക്‌സൈസിന്റെ പിടിയിലായി.ചെങ്ങമനാട് പനയക്കടവ് കൊടേപ്പിള്ളി വീട്ടില്‍ വാസിദ് കുഞ്ഞുമുഹമ്മദ് (27), തിരൂർ വളവന്നൂർ വരമ്ബനാല മേച്ചേരി വീട്ടില്‍ മാജിത ഫർസാന മുസ്തഫ (24) എന്നിവരെയാണ് എക്‌സൈസ് ഇൻസ്‌പെക്ടർ ജോമോൻ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇവർ ഉപയോഗിച്ചിരുന്ന വാഹനത്തില്‍ നിന്നുള്‍പ്പെടെ മൂന്ന് കിലോ കഞ്ചാവും അഞ്ച് മില്ലിഗ്രാം എം.ഡി.എം.എയും ഒരു എല്‍.എസ്.ഡി സ്റ്റാമ്ബും കണ്ടെത്തി. വിദേശമലയാളി യൂസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ഒരു വർഷം മുമ്ബാണ് ഇവർ ദമ്ബതികളെന്ന വ്യാജേന താമസമാക്കിയത്. വൈകുന്നേരങ്ങളില്‍ താമസ സ്ഥലത്ത് വിദ്യാർത്ഥികളും മറ്റുമെത്തി മയക്കുമരുന്ന് വാങ്ങുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നിരീക്ഷണം നടത്തിയാണ് പ്രതികളെ പിടികൂടിയത്.
മയക്കുമരുന്ന് ഉപയോഗിക്കുന്ന ഇവർ കളമശേരിയില്‍ വച്ചാണ് പരിചയപ്പെട്ടത്. പിന്നീട് ഒരുമിച്ച് താമസമാരംഭിക്കുകയായിരുന്നു. അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനായിരുന്ന വാസിദ് നേരത്തെ പാലക്കാട് മയക്കുമരുന്ന് കേസില്‍ പ്രതിയായിട്ടുണ്ടെന്ന് എക്‌സൈസ് സംഘം പറഞ്ഞു. പ്രതികളെ ആലുവ കോടതി റിമാൻഡ് ചെയ്തു.
കസ്റ്റഡിയില്‍ വാങ്ങുന്നതിനായി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് ഇൻസ്‌പെക്ടർ ജോമോൻ ജോർജ് പറഞ്ഞു. അസി. എക്‌സൈസ് ഇൻസ്‌പെക്ടർ കെ.എ. പോള്‍, പ്രിവന്റീവ് ഓഫീസർ സി.പി. ജിനേഷ് കുമാർ, ജെ. അരവിന്ദ്, അഖില്‍ ലാല്‍, കെ.കെ. കബീർ, ലിജി ആന്റണി എന്നിവർ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

















