തിരക്കേറിയ പൊതുവഴിയില്‍ വെച്ച് ഒരു പെണ്‍കുട്ടിക്ക് നേരെ നടന്ന അതിക്രമത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചർച്ചയാകുന്നത്. പതിനഞ്ച് വയസുകാരിയായ പെണ്‍കുട്ടിയും ഒരാളും തമ്മില്‍ ചൂടേറിയ വാഗ്വാദത്തില്‍ ഏർപ്പെടുന്നതിനിടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരസ്യമായി ആവർത്തിച്ച് മർദ്ദിക്കുന്നത്.ഈ ദാരുണമായ സംഭവം അതേ റോഡിലൂടെ നടന്നുപോവുകയായിരുന്ന ഒരു വഴിയാത്രക്കാരൻ തന്റെ മൊബൈലില്‍ പകർത്തി.
മർദ്ദനത്തിന് സാക്ഷിയായ അദ്ദേഹം ഇവരുടെ അടുത്തേക്ക് എത്തി, എന്താണ് നടക്കുന്നതെന്ന് ചോദിച്ച് ഇടപെടുകയും ചെയ്തു.അക്രമം തടയാനായി ശ്രമിക്കുന്നതിനിടെ, ഇടപെട്ടയാള്‍ മർദ്ദകനെ തിരിച്ച് അടിക്കുകയും ചെയ്തു. എന്നാല്‍, ഇതോടെ രംഗം കൂടുതല്‍ വഷളായി. അപ്രതീക്ഷിതമായി, മർദ്ദിച്ച യുവാവും ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയും ഒരുമിച്ച് വഴിയാത്രക്കാരന് നേരെ തിരിഞ്ഞു.പ്രകോപിതനായ യുവാവ് വഴിയാത്രക്കാരനെ തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി ഉടൻ തന്നെ അയാളെ പിടിച്ചുമാറ്റി. എന്നാല്‍, തുടർന്ന് പെണ്‍കുട്ടി നടത്തിയ പ്രതികരണമാണ് കാഴ്ചക്കാരെ കൂടുതല്‍ ഞെട്ടിച്ചത്.
തന്നെ മർദ്ദിച്ചയാള്‍ക്ക് വേണ്ടി വാദിച്ചുകൊണ്ട് അവള്‍ വഴിയാത്രക്കാരന് നേരെ ശബ്ദമുയർത്തി. “നിങ്ങള്‍ എന്തിനാണ് അയാളെ അടിച്ചത്? ഇത് നിങ്ങളുടെ വ്യക്തിപരമായ വിഷയമല്ല’. പൊതുനിരത്തില്‍ നടന്ന ഒരു സംഭവം എങ്ങനെയാണ് സ്വകാര്യമാകുന്നതെന്ന് ചോദിച്ച് വഴിയാത്രക്കാരൻ തന്റെ നിലപാടില്‍ ഉറച്ചുനിന്നു.ഇത് സ്വകാര്യ വിഷയമാണെങ്കില്‍ പൊതുവഴിയില്‍ വെച്ച് പ്രശ്നങ്ങളുണ്ടാക്കാതെ മറ്റൊരിടത്തേക്ക് മാറിപ്പോകണമെന്നും അദ്ദേഹം അവരെ ഉപദേശിച്ചു. സംഭവത്തിന്റെ യഥാർഥ സ്ഥലം, ഇവർ തമ്മിലുള്ള ബന്ധം, എന്തിന്റെ പേരിലാണ് തർക്കം നടന്നതെന്നോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല.ഈ വീഡിയോ ഓണ്‍ലൈനില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
പൊതുവിടങ്ങളില്‍, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അതിക്രമങ്ങള്‍ വർധിക്കുന്നതിലെ ആശങ്കയും, തന്നെ ആക്രമിച്ച വ്യക്തിക്ക് ഇര തന്നെ പിന്തുണ നല്‍കുന്നതിന്റെ സാമൂഹിക മനഃശാസ്ത്രപരമായ വശങ്ങളെക്കുറിച്ചുമുള്ള ചർച്ചകള്‍ സജീവമാണ്.കുറ്റകൃത്യം തടയാൻ ശ്രമിക്കുന്ന സാധാരണ പൗരന്മാർക്ക് ഇത്തരത്തിലുള്ള അപ്രതീക്ഷിത പ്രതികരണങ്ങള്‍ നേരിടേണ്ടി വരുമ്ബോള്‍, പൊതുരംഗത്തെ ഇടപെടലുകള്‍ എത്രത്തോളം ദുഷ്കരമാകുന്നു എന്നതിന്റെ നേർചിത്രമായും ഈ സംഭവം വിലയിരുത്തപ്പെടുന്നു.

















