ഹരിയാനയിലെ റോഹ്‌തക് ജില്ലയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. വിശ്വാസികളെ അസഭ്യം പറയുകയും നിർബന്ധിച്ച് ബൈബിളും ഖുർആനും കത്തിക്കുകയും ചെയ്തു. ക്രിസ്ത്യാനികള്‍ ഒറ്റുകാരാണെന്നും അവരുടെ പുസ്‌തകങ്ങള്‍ വൃത്തിക്കെട്ടതാണെന്നും വിശ്വാസത്തെ തള്ളിപ്പറയാനും നിർബന്ധിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.
‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ എന്ന് ആക്രോശിച്ച് വിശ്വാസികളെ കൊണ്ടുതന്നെയാണ് പെട്രോള്‍ ഒഴിച്ച് ബൈബിളും ഖുർആനും കത്തിക്കാൻ നിർബന്ധിച്ചത്. വടക്കേ ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ഹിന്ദുത്വവാദികളുടെ അതിക്രമങ്ങള്‍ ദിനേന വർധിച്ചുവരികയാണ്. വിശ്വാസികള്‍ പ്രാർഥിക്കുന്ന ഇടങ്ങള്‍ ആക്രമിക്കുകയും അതിക്രമ വാർത്തകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ മതപരിവർത്തനത്തിന് ശ്രമിച്ചു എന്നാരോപിച്ച് ബറേലിയില്‍ നിന്നും പാസ്‌റ്ററിനെ അറസ്‌റ്റ് ചെയ്‌തിരുന്നു. പിന്നീട് കോടതി ഇയാള്‍ക്ക് ജാമ്യം നല്‍കി. കഴിഞ്ഞ ആഗസ്റ്റിലാണ് ഛത്തീസ്ഗഢിലെ റായ്‌പൂരില്‍ പള്ളിയിലേക്ക് വിഎച്ച്‌പി, ബജ്‌രംഗ് ദള്‍ പ്രവർത്തകർ അതിക്രമിച്ചുകയറി വിശ്വാസികളെ അക്രമിച്ചത്.

















