മലപ്പുറത്ത് ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. നിലമ്പൂർ മുമ്മുള്ളി കുട്ടിച്ചാത്തൻകാവില്‍ അതിക്രമിച്ചു കയറിയ നിലമ്പൂര്‍ ഏനാന്തി സ്വദേശി മണ്ണുക്കടവന്‍ നദീറി(37)നെ അറസ്റ്റ് ചെയ്തത്. ക്ഷേത്ര കുടുംബപ്രതിനിധി നല്‍കിയ പരാതിയിലാണ് ഇയാളെ നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് മനസികാസ്വാസ്ഥ്യം ഉള്ളതായും സൂചനയുണ്ട്.
ഞായറാഴ്ച്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ഇയാള്‍ തന്റെ കാറില്‍ പതിനാല് വയസ്സ് പ്രായം വരുന്ന കുട്ടിയുമായി ക്ഷേത്രത്തിലെത്തുന്നത്. തുടര്‍ന്ന് പ്രതി ക്ഷേത്രത്തിലെ ദേവീ ശ്രീകോവിലിനകത്ത് കയറി വിഗ്രഹത്തിനടക്കം നാശനഷ്ടം വരുത്തുകയും ഓഫീസിന്റെ പൂട്ട് തകര്‍ക്കുകയും ചെയ്തതായി ക്ഷേത്ര കുടുംബാംഗം വേണുഗോപാലന്‍ പറഞ്ഞു. ക്ഷേത്രത്തില്‍ അക്രമം നടത്തുന്നത് കണ്ട് ചോദിക്കാനെത്തിയ സഹോദരന്റെ ഭാര്യ രജീനയെ കത്തികാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
സംഭവമറിഞ്ഞെത് സ്ഥലത്തെത്തിയ ഡിവൈഎസ്പി സാജു കെ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണം ആരംഭിച്ചു. വന്ന കാര്‍ തിരിച്ചറിഞ്ഞതോടെ കാറുടമയുടെ ലോക്കേഷന്‍ പിന്തുടര്‍ന്ന് കരുവാരകുണ്ടിലെത്തി കരുവാരകുണ്ട് പോലീസിന്റെ സഹായത്തോടെ നിലമ്പൂര്‍ എസ്.ഐ. കെ. രതീഷ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ അവിടെ ഒരു പള്ളിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. അന്ന് രാത്രി മഞ്ചേരിയില്‍ ജഡ്ജിയുടെ വസതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ പെരുമാറിയതടക്കം 324(4),298,351(2),3(5) എന്നീ വകുപ്പുകളാണ് പ്രതിയുടെ പേരിലുള്ളത്.ഇയാള്‍ക്ക് എവിടെ നിന്നാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാനുള്ള പ്രചോദനം ലഭിച്ചതെന്നും ഇതിന് പിന്നില്‍ മറ്റേതെങ്കിലും ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. എന്നാല്‍ ഇയാള്‍ ഈ സമയത്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഒപ്പം കൂട്ടി എന്ന ചോദ്യം അവശേഷിക്കുന്നു.

















