തദ്ദേശ തെരഞ്ഞെടുപ്പ് പോളിംഗ് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ കൊഴുവനാൽ പഞ്ചായത്തിലെ യുഡിഎഫ് കേന്ദ്രങ്ങളിൽ ആത്മവിശ്വാസവും ആണ് പ്രതിഫലിക്കുന്നത്. ഇത്തവണ ചരിത്രവിജയം നേടാൻ തങ്ങൾക്ക് കഴിയുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം. 14 സീറ്റുകളിലും മികച്ച സ്ഥാനാർത്ഥികളെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും, മുന്നണിക്കുള്ളിലെ കക്ഷികളായ കോൺഗ്രസിന്റെയും കേരള കോൺഗ്രസിന്റെയും ഐക്യവും വിജയത്തിന് വഴിയൊരുക്കും എന്നുമാണ് വിലയിരുത്തൽ.
കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൻറെ ഉറച്ച കോട്ടകളിൽ പോലും യുഡിഎഫിന്റെ കടന്നുകയറ്റം പ്രചരണ രംഗത്ത് ദൃശ്യമായിരുന്നു. ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന സർക്കാർ വിരുദ്ധ മനോഭാവവും മുൻ ഭരണസമിതിയുടെ കെടുകാര്യസ്ഥതയും ആണ് യുഡിഎഫ് പ്രധാനമായും പ്രചരണ ആയുധമാക്കിയത്. ഇത് പ്രചരണ രംഗത്തും അവർക്ക് കൃത്യമായ മുൻതൂക്കം നൽകിയിരുന്നു എന്നും യുഡിഎഫ് വിലയിരുത്തുന്നു.
യുഡിഎഫ് കോട്ടയായ കൊഴുവനാൽ പഞ്ചായത്ത് മാണി ഗ്രൂപ്പ് ഇടതുമുന്നയിലേക്ക് ചൂട് മാറിയതോടെയാണ് യുഡിഎഫിന് നഷ്ടമായത്. എന്നാൽ പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് സ്ഥാനാർത്ഥിക്ക് വലിയ ഭൂരിപക്ഷം ഇവിടെ നിന്ന് നേടാൻ സാധിച്ചു. ഈ പ്രകടനം തദ്ദേശ തെരഞ്ഞെടുപ്പിലും ആവർത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് കേന്ദ്രങ്ങൾ.

















