യുഡിഎഫ് എംഎൽഎ മാണി സി കാപ്പനെതിരെ പൊട്ടിത്തെറിച്ച് പാലാ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി. കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് കൗൺസിലർ ബൈജു കൊല്ലംപറമ്പിലിനെ പ്രോത്സാഹിപ്പിക്കുന്ന എംഎൽഎയുടെ നിലപാടാണ് യൂത്ത് കോൺഗ്രസിന് പ്രകോപിപ്പിച്ചത്. എംഎൽഎ ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ അനുവദിച്ച് നവീകരിച്ച മുണ്ടാങ്കൽ ഇളന്തോട്ടം റോഡിന്റെ ഉദ്ഘാടന പരിപാടിയിൽ നിന്ന് വാർഡിലുള്ള കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മാറ്റിനിർത്തിയതാണ് സംഘടനയെ പ്രകോപിപ്പിച്ചത്.
യുഡിഎഫ് എംഎൽഎയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ വഴിയുടെ പിതൃത്വം അവകാശപ്പെടാനുള്ള കൗൺസിലറുടെ നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് കോൺഗ്രസ് പ്രവർത്തകരെ ഒഴിവാക്കിയിട്ടും ഉദ്ഘാടകനായി എംഎൽഎ പങ്കെടുത്തതെന്നാണ് യൂത്ത് കോൺഗ്രസ് വിമർശിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽ എത്തിനിൽക്കുമ്പോൾ എംഎൽഎയുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം നിലപാട് അംഗീകരിക്കാൻ കഴിയില്ല എന്നും, തിരുത്തൽ നടപടി സ്വീകരിക്കുവാൻ സാധിച്ചില്ലെങ്കിൽ എംഎൽഎയെ ബഹിഷ്കരിക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.
ആറുമാസം കഴിയുമ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് വരുമെന്നും അന്ന് കൂടെ നിന്ന് പ്രവർത്തിക്കേണ്ട തങ്ങളെ മറന്ന് രാഷ്ട്രീയ എതിരാളിയുടെ അനുയായിയെ പ്രോത്സാഹിപ്പിച്ചാൽ അത് വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നും യൂത്ത് കോൺഗ്രസ് എംഎൽഎയ്ക്ക് മുന്നറിയിപ്പ് നൽകി. കോൺഗ്രസ് മണ്ഡലം കമ്മിറ്റിക്ക് തങ്ങളുടെ ആക്ഷേപങ്ങൾ ഉൾപ്പെടുത്തി പരാതി സമർപ്പിച്ചിട്ടുണ്ട് എന്നും, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാന്റെ ശ്രദ്ധയിൽ വിഷയം പെടുത്തുമെന്നും യൂത്ത് കോൺഗ്രസ് അറിയിച്ചു. ഇത് അവസാന താക്കിയതാണ് എന്ന മുന്നറിയിപ്പോട് കൂടിയാണ് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പത്രക്കുറിപ്പ് അവസാനിക്കുന്നത്.

















