തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ചില്‍ സംഘർഷം. പ്രതീകാത്മക സ്വർണപ്പാളിയുമേന്തിയായിരുന്നു പ്രതിഷേധം. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ബലം പ്രയോഗിച്ചു.കല്ലേറില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകർന്നു.
മാർച്ചിന്റെ ഉദ്ഘാടകനായ സന്ദീപ് വാര്യരടക്കമുള്ള നേതാക്കള്‍ക്കും പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷൻ വിജയ് ഇന്ദുചൂഡൻ, യൂത്ത് കോണ്‍ഗ്രസ് നേതാവ് നഹാസ് പത്തനംതിട്ട തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നൂറുകണക്കിന് പ്രവർത്തകരാണ് മാർച്ചില്‍ പങ്കെടുത്തത്.
ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ കോൺഗ്രസിന് മേൽക്കൈ നൽകുന്ന സമരമായിരുന്നു ഇന്ന് പത്തനംതിട്ട യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചത്. സംഘർഷത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിച്ചപ്പോൾ തങ്ങൾ വിശ്വാസികൾക്കൊപ്പം ആണെന്നും ദേവസ്വം മന്ത്രി വാസവനും, ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രശാന്തും എത്രയൊക്കെ പ്രതിരോധിച്ചാലും ശക്തമായ സമരവുമായി തങ്ങൾ മുന്നോട്ടുപോകുമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ വിജയ് ഇന്ദുചൂഡൻ പ്രഖ്യാപിച്ചു.
പുനസംഘടനാ ലിസ്റ്റിന്റെ പേരിൽ തമ്മിൽ തല്ലുന്ന മുതിർന്ന നേതാക്കൾ സംഘടനാ പ്രവർത്തനം മരവിപ്പിക്കുന്ന സാഹചര്യത്തിലാണ് ശബരിമല വിശ്വാസികളുടെ വികാരം ഏറ്റെടുത്ത് പത്തനംതിട്ട യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി രംഗത്ത് എത്തിയത്. വിശ്വാസ സമൂഹത്തിൻറെ വലിയ പിന്തുണയാർജിക്കുവാനും ഈ സമരത്തിന് സാധിച്ചു. സന്ദീപ് വാര്യരും വിജയ് ഇന്ദുചൂഡനും അടക്കം അറസ്റ്റ് ചെയ്ത നേതാക്കളെ റിമാൻഡ് ചെയ്തേക്കും എന്നാണ് റിപ്പോർട്ടുകൾ.

















