പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റില്‍. വയനാട് സ്വദേശിയായ ക്രിസ്റ്റി ബിനുവിനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്.കൊച്ചി സ്വദേശിനിയായ പെണ്‍കുട്ടിയാണ് ക്രിസ്റ്റി ബിനുവിനെതിരെ പരാതി നല്‍കിയത്. യുവതിയെ ലൈംഗികമായി ഉപദ്രവിച്ചതിനെത്തുടർന്ന് ചികിത്സ തേടേണ്ടി വന്നിരുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് തുടർനടപടികള്‍ സ്വീകരിച്ചത്.
പരാതിക്കാരിയായ പെണ്‍കുട്ടി ഇൻസ്റ്റഗ്രാം വഴിയാണ് ക്രിസ്റ്റി ബിനുമായി പരിചയപ്പെട്ടതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്. പരിചയം മുതലെടുത്ത് ഇയാള്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ, യുവതിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയ ശേഷം ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ ബ്ലാക്ക് മെയില്‍ ചെയ്തതായും പോലീസ് പറയുന്നു.ഇരയായ പെണ്‍കുട്ടി ശാരീരികവും മാനസികവുമായി ഏറെ ബുദ്ധിമുട്ട് അനുഭവിച്ചതായും, തുടർന്ന് ദീർഘകാലം ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നതായും പരാതിയില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.
പരാതിയുടെ ഗൗരവം കണക്കിലെടുത്ത് പാലാരിവട്ടം പോലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.കേസുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. പ്രതി ക്രിസ്റ്റി ബിനുവിനെ വിശദമായി ചോദ്യം ചെയ്യാനും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനും പോലീസ് ലക്ഷ്യമിടുന്നു. ഇത്തരം സോഷ്യല്‍ മീഡിയാ സ്വാധീനം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

















