സിപിഎം സ്ഥാനാർഥി പട്ടികയില്‍ യുവാക്കള്‍ കളം പിടിക്കുമെന്നു കരുതിയടത്ത് പട്ടിക പുറത്തുവന്നപ്പോള്‍ ഇടം പിടിച്ചത് തല നരച്ചതും നരയ്ക്കാൻ തുടങ്ങിയതുമായ കാരണവൻമാർ.2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥിപ്പട്ടിക പുറത്തുവരുമ്പോള്‍ സീറ്റ് പ്രതീക്ഷിച്ചിരുന്ന മുൻനിര യുവനേതാക്കള്‍ക്ക് കനത്ത ഷോക്കാണ് സിപിഎം കൊടുത്തിരിക്കുന്നത്.
സിപിഎം സെക്രട്ടറിയേറ്റ് മെമ്പർ എം. സ്വരാജ്, നിലവിലെ സ്പീക്കറായ എഎൻ ഷംസീർ, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡൻറ് വി. വസീഫ്, എസ്‌എഫ്‌ഐ മുൻ ദേശീയ പ്രസിഡൻറ് വി.പി. സാനു, എസ്‌എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ, വനിത യുവജന നേതാവ് ചിന്താ ജെറോം തുടങ്ങിയവർക്കൊന്നും ഇത്തവണ സ്ഥാനാർഥി പട്ടികയില്‍ ഇടമില്ല. ഇവർക്ക് പുറമെ ചാനല്‍ ചർച്ചകളിലെ പാർട്ടി മുഖങ്ങളായ ജെയ്ക് സി. തോമസ്, കെ.എസ്. അരുണ്‍ കുമാർ, തിരുവന്തപുരം കോർപറേഷൻ മുൻ മേയർ ആര്യ രാജേന്ദ്രൻ, എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം. ശിവപ്രസാദ് എന്നിവരും ഇത്തവണ മത്സര രംഗത്തില്ല.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രതിനിധ്യം നല്‍കണമെന്നും യുവതലമുറ കടന്നുവരണമെന്നുമായിരുന്നു സിപിഎം പറഞ്ഞിരുന്നത്. എന്നാല്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, എസ്‌എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറിയും ബാലുശ്ശേരി എംഎല്‍എയുമായ സച്ചിൻദേവ് എന്നിവർക്കാണ് ഇത്തവണ മത്സരിക്കാൻ അവസരം കിട്ടിയത്.
അതേസമയം മൂന്നാം ടേമിലും ഭരണം പിടിക്കുകയെന്ന ലക്ഷ്യവുമായാണ് സിപിഎം മത്സരത്തിനിറങ്ങുന്നത്. അതിനാല്‍ കഴിഞ്ഞ തവണ വിജയിച്ച് എംഎഎമാരെ തന്നെയാണ് ഇത്തവണയും സിപിഎം രംഗത്തിറക്കിയത്. 56 സിറ്റിങ് എംഎല്‍എമാരാണ് ഇത്തവണയും മത്സരിക്കുന്നത്. പാർട്ടി വേദികളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞുനിന്നിരുന്ന യുവ നേതാക്കളെ പരിഗണിക്കാത്തത് സോഷ്യല്‍ മീഡിയയിലും ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സിപിഎമ്മിന്റെ ആശയപ്രചാരണത്തിലും തെരഞ്ഞെടുപ്പ് പോരാട്ടങ്ങളിലും മുൻപന്തിയിലുണ്ടായിരുന്നവരാണ് ഈ യുവനിര. വിദ്യാർത്ഥി- യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്നുവന്ന ഇവർക്ക് സീറ്റ് നിഷേധിക്കപ്പെട്ടത് എന്ത് കൊണ്ടാണെന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്.
ജെയ്ക് സി. തോമസിനെപ്പോലെ ശക്തമായ മണ്ഡലങ്ങളില്‍ മത്സരിക്കാൻ സാധ്യത കല്‍പ്പിച്ചിരുന്നവരെയും, എം. സ്വരാജിനെപ്പോലെ വാഗ്മികളായ നേതാക്കളെയും ഒഴിവാക്കിയത് അണികളില്‍ കടുത്ത അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. അതുപോലെ മണ്ഡലങ്ങളിലെ പ്രാദേശിക ഘടകങ്ങളുടെ അഭിപ്രായം മാനിക്കാതെ മുകളില്‍ നിന്ന് എടുത്ത തീരുമാനമാണിതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സിറ്റിങ് എംഎല്‍എമാർക്കും മുൻ മന്ത്രിമാർക്കും വീണ്ടും പരിഗണന നല്‍കുമ്പോള്‍, യുവനേതാക്കളെ തഴഞ്ഞത് വോട്ടർമാരെ എങ്ങനെ ബാധിക്കുമെന്നതാണ് പലരും ഉറ്റുനോക്കുന്നത്.

















