കരൂർ ദുരന്തത്തില്‍ ഡിഎംകെയ്ക്കെതിരെ അതിരൂക്ഷ ആരോപണങ്ങളുമായി ടിവികെ. ദുരന്തത്തിന് പിന്നില്‍ ഡിഎംകെയെന്നും റാലി അലങ്കോലമാക്കിയത് മുൻമന്ത്രി സെന്തില്‍ ബാലാജിയുടെ നിര്‍ദേശ പ്രകാരമെന്നും ടിവികെ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ നല്‍കിയ ഹർജിയിലാണ് ഗുരുതര ആരോപണങ്ങളുള്ളത്. ബാലാജിയുടെ ഗുണ്ടകള്‍ റാലിക്കകത്തേക്ക് നുഴഞ്ഞ് കയറിയെന്നും വൈദ്യുതി തകരാറിലാക്കിയത് മനപൂര്‍വമാണെന്നും ഹർജിയില്‍ പറയുന്നു. സെന്തില്‍ ബാലാജിയുടെ ഇടപെടല്‍ എല്ലാം മുന്‍കൂട്ടി തയാറാക്കിയ പോലെയെന്നും ടിവികെ ഹർജിയില്‍ ആരോപിച്ചു.
എന്നാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ നല്‍കിയ ഹർജി അടിയന്തരമായി മദ്രാസ് ഹൈക്കോടതി പരിഗണിച്ചില്ല. വെള്ളിയാഴ്ച ഹർജി പരിഗണിച്ചേക്കുമെന്നാണ് സൂചനകള്‍ ഉള്ളത്. അതേസമയം, ആള്‍ക്കൂട്ട ദുരന്തം ഉണ്ടായ കരൂരിലേക്ക് പോകാൻ വിജയ്‍യ്ക്ക് അനുമതി പൊലീസ് നിഷേധിച്ചു. സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടിയാണ് നടപടി. കരൂരില്‍ വിജയിയെ കൊലപാതകി എന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ ഇന്ന് മരിച്ചവരുടെ കുടുംബത്തെയും പരിക്കേറ്റവരെയും സന്ദർശിച്ചു.
ഇന്ന് പുലർച്ചയോടെ ഒരാള്‍ കൂടി മരിച്ചതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി. അറുപഞ്ചുകാരിയായ സുഗുണയാണ് ചികിത്സയിലിരിക്കെ മരിച്ചത്.

















