പത്തനംതിട്ട ജില്ലയിലെ പ്രമുഖ ആരാധനാ കേന്ദ്രമായ എലോഹിം ഗ്ലോബല്‍ വർഷിപ്പ് സെന്‍ററിനെതിരെ ഗുരുതരമായ ലൈംഗികാതിക്രമ ആരോപണം. ചീഫ് പാസ്റ്റർ ബിനു വാഴമുട്ടത്തിന്‍റെ സഹായിയായ പാസ്റ്റർ പ്രിൻസിനെതിരെയാണ് പത്തനംതിട്ട സ്വദേശിയായ വീട്ടമ്മ ലൈംഗിക അതിക്രമശ്രമത്തിന് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പ്രാർഥന നടത്താനെന്ന വ്യാജേന വീട്ടിലെത്തിയ ശേഷം പാസ്റ്റർ തനിക്കെതിരെ ലൈംഗിക അതിക്രമത്തിന് മുതിർന്നതായി ഇരയായ വീട്ടമ്മ വെളിപ്പെടുത്തി.
വാഴമുട്ടത്തെ ആരാധനാ കേന്ദ്രത്തില്‍ പ്രാർഥനയ്ക്കായി എത്തിയപ്പോഴാണ് പാസ്റ്റർ പ്രിൻസിനെ പരിചയപ്പെടുന്നതെന്ന് വീട്ടമ്മ പറയുന്നു. തുടർന്ന് വീട്ടില്‍ വന്ന് പ്രത്യേക പ്രാർഥന നടത്തുന്നതിനായി 12,000 രൂപ ഇയാള്‍ ആവശ്യപ്പെടുകയും അതനുസരിച്ച് വീട്ടിലെത്തുകയും ചെയ്തു.
“വീട്ടില്‍ വന്ന് പ്രാർഥനയും ഭക്ഷണവും കഴിഞ്ഞ് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഇയാള്‍ മടങ്ങിയത്. അതിനുശേഷമാണ് ഫോണിലൂടെയും മറ്റും അശ്ലീല സംഭാഷണങ്ങള്‍ തുടങ്ങിയത്. നിരവധി സ്ത്രീകളുമായി ഇയാള്‍ക്ക് വഴിവിട്ട ബന്ധങ്ങളുണ്ട്. മുൻപ് കഞ്ചാവ് കേസിലും ഇയാള്‍ പ്രതിയായിരുന്നു. കൊല്ലം ചാത്തന്നൂരില്‍ വാടകയ്‌ക്കെടുത്ത വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ട് നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു.”- പരാതിക്കാരിയായ വീട്ടമ്മ.
ഗുരുതരമായ ഈ അതിക്രമത്തിനെതിരെ പോലീസില്‍ രേഖാമൂലം പരാതി നല്‍കിയിട്ടും പ്രതിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും വീട്ടമ്മ ആരോപിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി മുന്നോട്ട് പോകാനാണ് പരാതിക്കാരിയുടെ തീരുമാനം.

















