ഡല്‍ഹിയിലെ ആശ്രമത്തില്‍ വെച്ച് 17 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ‘ആള്‍ദൈവ’ത്തിനെതിരായ അന്വേഷണത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. സ്വാമി ചൈതന്യനന്ദ സരസ്വതിയുടെ മൊബൈല്‍ ഫോണില്‍നിന്ന് സ്ത്രീകളുമായുള്ള നടത്തിയ ഒട്ടേറെ ചാറ്റുകള്‍ പോലീസ് കണ്ടെടുത്തു. വാഗ്ദാനങ്ങള്‍ നല്‍കി സ്ത്രീകളെ വശീകരിക്കാൻ ഇയാള്‍ ശ്രമിച്ചിരുന്നതായി ചാറ്റുകളില്‍നിന്ന് വ്യക്തമാണ്.
പാർത്ഥ സാരഥി എന്നറിയപ്പെടുന്ന ചൈതന്യനന്ദ ഒട്ടേറെ വിമാനക്കമ്ബനികളുടെ എയർ ഹോസ്റ്റസുമാർ അടക്കമുള്ള വനിതാ ക്യാബിൻ ക്രൂ അംഗങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ഇയാള്‍ ഒന്നിലധികം സ്ത്രീകളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ചിത്രങ്ങളുടെ സ്‌ക്രീൻഷോട്ടുകളും സേവ് ചെയ്തിരുന്നു.ഇയാളുടെ സഹായികളായ രണ്ട് സ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. വസന്ത് കുഞ്ചിലെ ഒരു സ്വകാര്യ മാനേജ്മെന്റ് സ്ഥാപനമായ ശ്രീ ശാരദാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിന്റെ മുൻ ഡയറക്ടറായ ഇയാള്‍ക്കെതിരെ നിലവില്‍ വിവിധ വകുപ്പുകളിലായി കേസുകളുണ്ട്. വനിതാ ഹോസ്റ്റലില്‍ രഹസ്യമായി ക്യാമറകള്‍ സ്ഥാപിച്ചതായും ഇയാള്‍ക്കെതിരെ ആരോപണമുണ്ട്.
ഇരകള്‍ പോലീസില്‍ മൊഴി നല്‍കിയതിന് ശേഷം 50 ദിവസത്തോളം ഒളിവില്‍ കഴിഞ്ഞ ഇയാളെ രണ്ട് ദിവസം മുൻപാണ് ആഗ്രയിലെ ഒരു ഹോട്ടലില്‍നിന്ന് പിടികൂടിയത്. ഇയാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യലില്‍ കള്ളം പറയുകയാണെന്നും പോലീസ് പറഞ്ഞു.വിസിറ്റിങ് കാർഡുകളും പാസ്പോർട്ടുകളും വ്യാജമായി നിർമ്മിക്കുന്നത് ഉള്‍പ്പെടെ ഒട്ടേറെ തട്ടിപ്പുകളിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് ആരോപണമുണ്ട്. യുണൈറ്റഡ് നേഷൻസ്, ബ്രിക്‌സ് അംബാസഡർ എന്ന് രേഖപ്പെടുത്തിയ രണ്ട് വ്യാജ വിസിറ്റിങ് കാർഡുകള്‍ ഇയാളില്‍ നിന്ന് പോലീസ് കണ്ടെടുത്തു.
ഇയാളുടെ സ്ഥാപനത്തിലെ വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് ഒരു പൂർവ്വ വിദ്യാർത്ഥി മാനേജ്‌മെന്റിന് കത്തെഴുതിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതിന് പിന്നാലെ ഇയാള്‍ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയും മോശം സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തിരുന്നതായി വിദ്യാർത്ഥികള്‍ പരാതി ഉന്നയിച്ചു.തുടർന്ന്, മാനേജ്‌മെന്റ് ഡിപ്ലോമ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചതായി ആരോപിച്ച് 17 വിദ്യാർത്ഥിനികള്‍ പോലീസില്‍ മൊഴി നല്‍കി. കേസുമായി മുന്നോട്ട് പോകുന്നതിനെതിരെ ഇരകളിലൊരാളുടെ പിതാവിനെ ഭീഷണിപ്പെടുത്തിയ പ്രതിയുടെ അടുത്ത സഹായി ഹരി സിങ് കോപ്‌കോട്ടി(38)യെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.











