തമിഴ്നാട് തെരഞ്ഞെടുപ്പ് ഫലം എല്ലാ അർത്ഥത്തിലും രാഷ്ട്രീയ നിരീക്ഷകരെ കൂടി ഞെട്ടിക്കുന്നതായിരുന്നു. ഭരണകക്ഷിയായ ഡിഎംകെ സഖ്യം തകർന്നത് മാത്രമല്ല ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന് കൊളത്തൂർ മണ്ഡലത്തില്‍ ഉണ്ടായ അപ്രതീക്ഷിത പരാജയവുമെല്ലാം ഇതിന് കാരണമായി.എന്നാല്‍, തമിഴ്നാട് തെരഞ്ഞെടുപ്പില്‍ തിരുപ്പട്ടൂർ നിയമസഭാ സീറ്റില്‍ മുതിർന്ന ഡിഎംകെ നേതാവും സംസ്ഥാന സഹകരണ വകുപ്പ് മന്ത്രിയുമായ കെ.ആർ പെരിയകറുപ്പൻ്റെ ഞെട്ടിക്കുന്ന തോല്‍വിയാണ് ഇപ്പോള്‍ ചർച്ചയാവുന്നത്.
കേവലം ഒരു വോട്ടിനാണ് അദ്ദേഹം എതിർ സ്ഥാനാർഥിയായ തമിഴക വെട്രി കഴകത്തിൻ്റെ (ടിവികെ) സീനിവാസ സേതുപതിയോട് പരാജയപ്പെട്ടത്. ഓരോ വോട്ടിന്റെയും ‘വില’ എന്താണെന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു ഇത്. ശ്രീനിവാസ സേതുപതിക്ക് 83375 വോട്ടുകള്‍ കിട്ടിയപ്പോള്‍ പെരിയകറുപ്പൻ 83,374 വോട്ടുകള്‍ നേടി.
അവസാന റൗണ്ട് അവസാനിക്കുമ്പോള്‍ പെരിയകറുപ്പൻ 30 വോട്ടുകള്‍ക്ക് മുന്നിലായിരുന്നു. എന്നാല്‍ ഒടുവില്‍ വിധി ടിവികെ സ്ഥാനാർഥിക്ക് അനുകൂലമായി മാറി. ബിജെപിയുടെ കെ.സി തിരുമാരൻ 29,054 വോട്ടുകള്‍ നേടി മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്ത് എത്തി.
തമിഴ്നാട്ടില്‍ 234 അംഗ സഭയില്‍ 108 സീറ്റുകളിലാണ് ടിവികെ വിജയിച്ചത്. ഡിഎംകെ സഖ്യം 73 സീറ്റിലും എഐഎഡിഎംകെ സഖ്യം 52 സീറ്റിലുമാണ് വിജയിച്ചത്. ഒരു സീറ്റില്‍ വിജയിച്ചത് സ്വതന്ത്രനാണ്.

















