പാലാ തങ്ങളുടെ തറവാട്ട് സ്വത്താണ് എന്നപോലെയാണ് പലപ്പോഴും കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് നേതാക്കൾ അവകാശവാദങ്ങൾ ഉന്നയിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ടുവട്ടം ദയനീയമായി പരാജയപ്പെട്ടിട്ടും അവകാശവാദങ്ങൾക്ക് കുറവില്ല എന്നതും യാഥാർത്ഥ്യമാണ്. മാണി ഗ്രൂപ്പ് നടത്തുന്ന ഈ അവകാശവാദങ്ങളും കടന്നു കയറ്റങ്ങളും അതിൻറെ എല്ലാ പരിധികളും ലംഘിക്കുന്ന തലത്തിലേക്ക് പാലാ നഗരസഭയിൽ എത്തിയിരിക്കുകയാണ് എന്നതിന്റെ കൃത്യമായ സൂചനകളും പുറത്തുവരുന്നുണ്ട്.
ഏറ്റവും ഒടുവിലായി സ്വന്തം വീട്ടിലേക്കുള്ള മുനിസിപ്പൽ റോഡിന് സ്വന്തം വീട്ടുപേര് തന്നെ നൽകി മുനിസിപ്പാലിറ്റി ചെലവിൽ ബോർഡ് സ്ഥാപിച്ചിരിക്കുകയാണ് മാണി ഗ്രൂപ്പ് കൗൺസിലർ. ജോസ് കെ മാണിയുടെ വീട് കൂടിയിരിക്കുന്ന വാർഡിന്റെ പ്രതിനിധിയായ സാവിയോ കാവുകാട്ട് ആണ് ഇത്തരത്തിൽ ഒരു അൽപ്പത്തം കാണിച്ചിരിക്കുന്നത്. പ്രദേശത്തുള്ള വീട്ടുകാരോട് ഒന്നും ആലോചിക്കാതെ ഏകപക്ഷീയമായി വീട്ടിലേക്കുള്ള വഴിക്ക് “കാവുകാട്ട് ലെയിൻ” എന്ന പേര് നൽകി മുനിസിപ്പൽ ബോർഡ് സ്ഥാപിക്കാൻ മുൻകൈയെടുത്തത് കൗൺസിലർ ആണ്. ബോർഡ് ഉയർന്നപ്പോഴാണ് പ്രദേശവാസികൾ സംഭവമറിയുന്നത്.

മുനിസിപ്പൽ കൗൺസിലറുടെ ഏകപക്ഷീയ നിലപാടിനെതിരെ കോൺഗ്രസ് ബൂത്ത് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ബോർഡ് നീക്കം ചെയ്ത് തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുവാനും കമ്മിറ്റി തീരുമാനിച്ചു. മണ്ഡലം പ്രസിഡൻറ് തോമസ്കുട്ടി നെച്ചിക്കാട്ട് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ബൂത്ത് പ്രസിഡൻറ് അർജുൻ സാബു അധ്യക്ഷത വഹിച്ചു.

















