ശബരിമല ശ്രീകോവിലിനുമുന്നിലുള്ള ദ്വാരപാലകശില്പങ്ങളിലെ കവചങ്ങളില്‍ സ്വർണംപൂശി കേടുപാടുകള്‍ തീർക്കുന്ന ജോലി തുടങ്ങിയെന്നും അതുപൂർത്തിയാകാതെ ഉടൻ അവ തിരിച്ചെത്തിക്കാനാവില്ലെന്നും തിരുവിതാംകൂർ ദേവസ്വംബോർഡ്.സ്വർണപ്പാളികള്‍ ഉടൻ തിരികെ എത്തിക്കണമെന്ന ഉത്തരവില്‍ ഭേദഗതിയാവശ്യപ്പെട്ട് ദേവസ്വം ബോർഡ് ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത പുനഃപരിശോധനാ ഹർജിയിലൂടെയാണിക്കാര്യം വ്യക്തമാക്കിയത്.
ഹർജി വെള്ളിയാഴ്ച ദേവസ്വംബെഞ്ച് പരിഗണിക്കും.ചെെന്നെയിലാണ് ഇതിന്റെ ജോലി നടക്കുന്നതെന്ന് ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ‘മാതൃഭൂമി’യോട് പറഞ്ഞു. സന്നിധാനത്തുവെച്ച് ഇലക്‌ട്രോപ്ളേറ്റിങ് നടത്താൻ കഴിയാത്തതിനാലാണ് ചെന്നൈയിലെ സ്ഥാപനത്തില്‍ കൊണ്ടുപോയത്. ഇക്കാര്യം അറിയിച്ചാണ് ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹർജി നല്‍കിയതെന്നും പ്രശാന്ത് പറഞ്ഞു.
ബോർഡ് മഹാ അപരാധം ചെയ്തെന്ന പ്രചാരണം ഖേദകരവും നിർഭാഗ്യകരവുമാണെന്ന് പ്രസിഡന്റ് പറഞ്ഞു. കവചങ്ങളുടെ കേടുതീർക്കണമെന്ന് 2023 മുതല്‍ ദേവസ്വംതന്ത്രിമാരുടെ ആവശ്യമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കാൻ തിരുവാഭരണം കമ്മിഷണറെ ദേവസ്വംബോർഡ് ചുമതലപ്പെടുത്തിയത്.

















