നട അടച്ച സമയത്തെ ശബരിമല ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ പ്രചരിപ്പിച്ചു. യൂട്യൂബറെ പ്രതിയാക്കി പമ്പ പൊലീസ് കേസെടുത്തു. സംഭവത്തില്‍ സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍ ജയകൃഷ്ണന്‍ പമ്പ പൊലീസിനോടും വനം വകുപ്പിനോടും റിപ്പോര്‍ട്ട് തേടി.വിഷു ആഘോഷം കഴിഞ്ഞ് ശബരിമല നടയടച്ചത് ഏപ്രില്‍ 18ന് ആയിരുന്നു. അതിനുശേഷം വീഡിയോ ചിത്രീകരണം നടത്തിയെന്നാണ് വിലയിരുത്തല്‍.

നട അടച്ചിരിക്കുന്ന സമയത്ത് പമ്പ മുതല്‍ സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെ വരെയുള്ള കാഴ്ചകള്‍ ചിത്രീകരിച്ചായിരുന്നു യൂട്യൂബില്‍ അപ്ലോഡ് ചെയ്തത്. അതീവ സുരക്ഷാ മേഖലയായ ഇവിടെ ആരുമില്ലാത്ത സമയത്ത് എങ്ങനെ വീഡിയോ ചിത്രീകരിച്ചു എന്നാണ് അന്വേഷണം.ഏപ്രില്‍ 24ന് യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോയ്ക്ക് 10 മിനിറ്റ് ദൈര്‍ഘ്യമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നട അടച്ചുകഴിഞ്ഞാല്‍ പമ്പയില്‍ നിന്ന് മുകളിലേക്ക് പോകാന്‍ അധികൃതര്‍ക്കല്ലാതെ മറ്റാര്‍ക്കും അനുവാദമില്ല. ഈ പശ്ചാത്തലത്തില്‍ ആയിരുന്നു പമ്പ ഗണപതി ക്ഷേത്രത്തില്‍നിന്ന് യൂട്യൂബറുടെ ആളില്ല കാഴ്ചകള്‍ ആരംഭിച്ചത്. പൊലീസിന്റെ ചെക്കിംഗ് പോയിന്റും കടന്ന് നീലിമലയിലെ പരമ്പരാഗത പാതയിലൂടെ മുകളിലേക്ക് കയറുന്നത് വീഡിയോയില്‍ ഉണ്ട്. ആളൊഴിഞ്ഞ പതിനെട്ടാം പടിയും മുകളിലെ കൊടിമരത്തിന്റെ ഭാഗങ്ങളും കാണിച്ചായിരുന്നു വീഡിയോ അവസാനിപ്പിച്ചത്.

സംഭവം വിവാദമായതോടെയാണ് പമ്പ പൊലീസ് കേസെടുത്ത് അന്വേഷണ ആരംഭിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും യൂട്യൂബറുടെ പേര് വിവരങ്ങള്‍ ഇല്ല. കേസെടുത്തതോടെ യൂട്യൂബര്‍ വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിക്കുന്നു. അതീവ സുരക്ഷാ മേഖലയില്‍ കടന്നു കയറിയതിനുള്ള വകുപ്പുകള്‍ ചേര്‍ക്കുന്നതും പൊലീസിന്റെ പരിഗണനയിലുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക