സിപിഎമ്മുമായി ഇടഞ്ഞ് നില്‍ക്കുന്ന പി.കെ ശശിയും പാർട്ടിയും കൂടുതല്‍ അകലുന്നു. പി. കെ ശശി വിഭാഗത്തിന്റെ സഹകരണ ബാങ്ക് ഉദഘാടനത്തില്‍ നിന്ന് കെ.ശാന്തകുമാരി എംഎല്‍എ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിട്ടു നിന്നു.കണ്ണുരുട്ടി പേടിപ്പിക്കാൻ നോക്കേണ്ടെന്ന് പി.കെ ശശി പാർട്ടിക്ക് മറുപടി നല്‍കി.
കുറച്ച് കാലമായി സിപിഎം വേദികളില്‍ പി.കെ ശശി എത്താറില്ല . പാർട്ടി ശശിയെ ബഹിഷ്ക്കരിച്ചതിന് തുല്യമാണ് കാര്യങ്ങള്‍. കാഞ്ഞിരപ്പുഴ റൂറല്‍ ക്രെഡിറ്റ് കോ- ഓപറേറ്റീവ് സൊസൈറ്റി പി.കെ ശശിയെ അനുകൂലിക്കുന്നവരാണ് ഭരിക്കുന്നത്. കെ. ശാന്തകുമാരി എംഎല്‍എ കെട്ടിടം ഉദ്ഘാടനം ചെയ്യുമെന്നാണ് സംഘാടകർ പറഞ്ഞിരുന്നത്.
പരിപാടിയില്‍ പങ്കെടുക്കരുതെന്ന് സിപിഎം നിർദ്ദേശം ലഭിച്ചതോടെ ശാന്തകുമാരി എംഎല്‍ എ,കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് സതീരാമരാജൻ അടക്കം പാർട്ടി നേതാക്കളും പ്രവർത്തകരും പരിപാടിയില്‍ നിന്നും വിട്ടു നിന്നു. കണ്ണുരുട്ടി പേടിപ്പിക്കാൻ നോക്കേണ്ടതില്ലെന്നും , ഇത് വെള്ളരിക്ക പട്ടണമല്ലെന്നുമാണ് പി.കെ ശശി സിപിഎം ബഹിഷ്കരണത്തോട് പ്രതികരിച്ചത്.
ഇത് അവസാന വെള്ളിയാഴ്ചല്ലെന്ന് ഉദ്യോഗസ്ഥർ മനസിലാക്കണമെന്നും പാപത്തിൻ്റെ ശിക്ഷ എന്താണെന്ന് ബൈബിള്‍ നോക്കി പഠിക്കണമെന്നും പി. കെ ശശി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശശിയും സിപിഎമ്മും കൂടുതല്‍ അകലുകയാണ്.

















