ഡ്രൈവിങ്ങിനിടെ മോബിൻ ഫോണില്‍ സംസാരിച്ച സംഭവത്തില്‍ കെഎസ്‌ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു.ചിറ്റൂർ കെഎസ്‌ആർടിസി ഡിപ്പോയിലെ ഡ്രൈവറായ കൊല്ലങ്കോട് സ്വദേശി സന്തോഷ് ബാബുവിനെതിരെയാണ് നടപടി. മൂന്ന് മാസത്തേക്കാണ് ഇദ്ദേഹത്തിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തത്.
മാത്രമല്ല ഇയാളോട് ഒരാഴ്ചത്തേക്ക് എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിലേക്ക് പരിശീലനത്തിന് എത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. പാലക്കാട് ആർടിഒ സി.യു. മുജീബ് ആണ് സന്തോഷ് ബാബുവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തത്. പ്രതിപക്ഷാനുകൂല സംഘടനയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക്ക് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയംഗമാണ് സന്തോഷ് ബാബു.കഴിഞ്ഞ ആഴ്ചയാണ് ഡ്രൈവിങ്ങിനിടെ ഇദ്ദേഹം ഫോണ്‍ ഉപയോഗിച്ചത്.
കൊല്ലങ്കോട്ടുനിന്ന് കോയമ്ബത്തൂരിലേക്കുള്ള ചിറ്റൂർ ഡിപ്പോയുടെ ബസ് ഓടിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. ഡ്രൈവിങ്ങിനിടെ സന്തോഷ് ബാബു മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇതേതുടർന്ന് ഏഴ് ദിവസത്തിനുള്ളില്‍ ഡ്രൈവർ സ്റ്റേഷനില്‍ ഹാജരാകണമെന്ന് കാണിച്ച് ചിറ്റൂർ മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർ ബിനു ജോർജ് കെഎസ്‌ആർടിസി ചിറ്റൂർ ഡിപ്പോയിലേക്ക് കത്ത് അയച്ചിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം സന്തോഷ് ബാബു ചിറ്റൂർ ആർടിഒ ഓഫീസില്‍ ഹാജറാകുകയും ചെയ്തു. ഇതോടെ ഇദ്ദേഹത്തിനെതിരേ നടപടി എടുക്കുകയായിരുന്നു.

















