വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെ കുറിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് പൊതു മധ്യത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ അശ്ലീലമെന്ന് സോഷ്യല്‍ മീഡിയ. ഇതുവരെയുള്ളവരില്‍ ഏറ്റവും മികച്ച സെക്രട്ടറിയാണ് കാരലിൻ, ഇതുപോലൊരാളെ മറ്റൊരാള്‍ക്കും കിട്ടിയിട്ടില്ല എന്നാണു താൻ കരുതുന്നതെന്നായിരുന്നു ട്രംപിൻ്റെ വിശേഷണം. ട്രംപ് സമാധാനത്തിനുള്ള നോബല്‍ സമ്മാനം അർഹിക്കുന്നുവെന്ന ലീവിറ്റിന്റെ വാദത്തിന് മറുപടിയായി ന്യൂസ്മാക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
‘അവള്‍ ഒരു താരമായി മാറിയിരിക്കുന്നു. ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകള്‍, അവ അനക്കുന്ന രീതിയെല്ലാം കാണുമ്ബോള്‍ കാരലിനെ ഒരു മെഷീൻ ഗണ്‍ പോലെയാണ് തോന്നുന്നത്’. അവള്‍ ഒരു മികച്ച വ്യക്തിയാണ്. കാരലിനേക്കാള്‍ മികച്ച ഒരു പ്രസ് സെക്രട്ടറിയെ ആർക്കും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഞാൻ കരുതുന്നത്, അതിശയിപ്പിക്കുന്ന വ്യക്തിത്വമാണ് അവർക്ക്- ട്രംപ് വ്യക്തമാക്കി.അതേസമയം ട്രംപിൻ്റെ ഭാഷാ പ്രയോഗങ്ങള്‍ തികച്ചും അസ്വസ്തതയുണ്ടാക്കുന്നതും നാണം കെടുത്തുന്നതുമാണെന്നും വിമർശനവുമുയർന്നു. അഭിമുഖത്തില്‍ സംസാരിച്ചപ്പോള്‍ ട്രംപ് ഒട്ടും പ്രഫഷനല്‍ അല്ലാതെയാണ് സംസാരിച്ചതെന്നും ചിലർ പ്രതികരിച്ചു.
27 കാരിയായ കാരലിൻ ലീവിറ്റ് ട്രംപിന്റെ അഞ്ചാമത്തെ പ്രസ് സെക്രട്ടറിയാണ്.കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തില്‍ ട്രംപിന്റെ അന്താരാഷ്ട്ര ശ്രമങ്ങളെ അവർ പ്രശംസിച്ചിരുന്നു. ട്രംപിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കണമെന്നും ലീവിറ്റ് ആവശ്യപ്പെട്ടിരുന്നു. ആറ് മാസം മുമ്ബ് അധികാരമേറ്റതിനുശേഷം അദ്ദേഹം സമാധാന കരാറിനും വെടിനിർത്തലിനും മധ്യസ്ഥത വഹിച്ചിട്ടുണ്ടെന്നും കാരലിൻ അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്റെ പരാമർശം.

















