ഇന്ത്യയ്ക്ക് തുടരെ പണി നല്‍കി അമേരിക്ക. H1 B വിസ ഫീസ് കുത്തനെ വര്‍ധിപ്പിച്ച് ട്രംപ്. നിലവില്‍ 1700 നും 4500 നും ഡോളറിന്റെ ഇടയിലാണ് ഫീസ്. ഇത് ഒരു ലക്ഷം ഡോളറായാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇത് ടെക് കമ്ബനികള്‍ക്ക് വന്‍ തിരിച്ചടിയാകും. ടെക്‌നോളജി രംഗത്ത് അമേരിക്കക്കാര്‍ക്ക് അവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നടപടി ആണെന്നാണ് ട്രംപിന്റെ വാദം.
അമേരിക്കയിലെ തൊഴിലുടമയാണ് ഈ വിസയ്ക്ക് അപേക്ഷിക്കേണ്ടത്. തൊഴിലാളികള്‍ക്ക് ഇത് അപേക്ഷിക്കാന്‍ കഴിയില്ല. മൂന്നുവര്‍ഷത്തെ കാലാവധിയാണ് H1 B വിസയ്ക്കുള്ളത്. 2020 മുതല്‍ 23 വരെയുള്ള കാലയളവില്‍ ആകെ അനുവദിച്ച എച്ച്1 ബി വിസകളുടെ 73% ഇന്ത്യക്കാരായിരുന്നു.
നിലവിലെ അവസ്ഥയും പ്രധാന ഗുണഭോക്താക്കളും:
അമേരിക്കയിലെ മുൻനിര ടെക് കമ്ബനികള്‍ക്ക് H-1B വിസ പ്രോഗ്രാം എത്രത്തോളം നിർണായകമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2025-ന്റെ ആദ്യ പകുതിയില്‍ ടെക് ഭീമന്മാരായ ആമസോണ്‍, AWS എന്നിവയ്ക്ക് 12,000 ലധികം H-1B വിസകള്‍ക്ക് അംഗീകാരം ലഭിച്ചു. മാത്രമല്ല മൈക്രോസോഫ്റ്റ്, മെറ്റാ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയ്ക്ക് 5,000-ത്തിലധികം വിസ അംഗീകാരങ്ങള്‍ ലഭിച്ചു.H-1B വിസകള്‍ കൂടുതലും ഇന്ത്യയിലാണ്പ്രതിവർഷം 65,000 H-1B വിസകള്‍ പ്രത്യേക മേഖലകളിലെ സാധാരണ ജീവനക്കാർക്കായി മാറ്റിവെക്കുന്നുണ്ട്. മാത്രമല്ല ഉന്നത ബിരുദമുള്ളവർക്കായി 20,000ലധികം വിസകളും ലഭ്യമാണ്.
കഴിഞ്ഞ വർഷം H-1B വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഇന്ത്യക്കാരായിരുന്നു. സർക്കാർ കണക്കുകള്‍ പ്രകാരം, അംഗീകൃത വിസകളില്‍ 71% ലഭിച്ചത് ഇന്ത്യയിലെ തൊഴിലാളികള്‍ക്കാണ്. 11.7% വിസകളുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്. നിലവില്‍ വിസ ലോട്ടറിയില്‍ പങ്കെടുക്കുന്നതിന് ചെറിയ ഫീസ് മതി. പുതിയ നയം അനുസരിച്ച് ഫീസ് പ്രതിവർഷം 100,000 ഡോളറായി ഉയരും.
ഇന്ത്യന്‍ നിയന്ത്രണത്തിലുള്ള ഇറാനിലെ ചബഹാര്‍ തുറമുഖ പദ്ധതിക്ക് നല്‍കിയ ഉപരോധ ഇളവുകള്ളും അമേരിക്ക പിന്‍വലിച്ചു.പാക്കിസ്ഥാനെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ മധ്യേഷ്യന്‍ രാജ്യങ്ങളുമായി വ്യാപാര ഇടപാട് നടത്താന്‍ സഹായിക്കുന്ന തുറമുഖമാണ് ചബഹാര്‍. അമേരിക്കയുടെ നീക്കം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും.

















