പൊലീസിന്റെ സാന്നിധ്യത്തില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ മദ്യം കഴിച്ചെന്ന കണ്ടെത്തലില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ജില്ലാ പൊലീസ് ആസ്ഥാനത്തെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സസ്‌പെന്‍ഷന്‍. അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇക്കഴിഞ്ഞ ജൂണ്‍ പതിനേഴാം തീയതിയായിരുന്നു സംഭവം. ടി പി കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നീ പ്രതികള്‍ പൊലീസ് സാന്നിധ്യത്തില്‍ മദ്യപിച്ചു എന്നായിരുന്നു ആരോപണം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി മൂന്നില്‍ പ്രതികളെ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴായിരുന്നു സംഭവം.
ഇടതു സർക്കാർ അധികാരത്തിൽ വന്നതോടെ ടിപി കൊലപാതകത്തെ പ്രതികൾക്ക് വലിയ പരിഗണനയാണ് ജയിലിനുള്ളിലും പുറത്തും ലഭിക്കുന്നത്. പ്രതികൾക്കെല്ലാം തന്നെ സ്ഥിരമായി പരോൾ ലഭിക്കാറുണ്ട്. ജയിലിൽ ഉള്ളിലും പരോളിൽ ഇറങ്ങുമ്പോഴും കൊടി സുനിൽ ഉൾപ്പെടെയുള്ളവർ കൊട്ടേഷൻ ഇടപാടുകൾ നിയന്ത്രിക്കുന്നു നടപ്പാക്കുന്നുണ്ടെന്നും ആക്ഷേപങ്ങൾ സജീവമാണ്.

















