അമേരിക്കയില്‍ ഇല്ലിനോയിസിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ടാർഗെറ്റ് സ്റ്റോറില്‍ നിന്ന് ഏകദേശം 1.1 ലക്ഷം രൂപ (1,300 ഡോളർ) വിലമതിക്കുന്ന സാധനങ്ങള്‍ മോഷ്ടിക്കാൻ ശ്രമിച്ച ഇന്ത്യൻ യുവതി അറസ്റ്റിലായി. ഏഴ് മണിക്കൂറിലധികം കടയില്‍ കറങ്ങി നടന്ന ശേഷം മോഷണം നടത്താൻ ശ്രമിച്ച യുവതിയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലായിരിക്കുകയാണ്. ഒരു ഇന്ത്യൻ പൗര എന്ന നിലയില്‍ വിദേശത്ത് കാണിച്ച ഈ പ്രവൃത്തി വലിയ വിമർശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
2025 മെയ് 1-നാണ് സംഭവം നടന്നത്. ഇല്ലിനോയിസിലെ ടാർഗെറ്റ് സ്റ്റോറില്‍ ഏഴ് മണിക്കൂറിലധികം സംശയകരമായ രീതിയില്‍ കറങ്ങി നടക്കുകയായിരുന്നു ഇന്ത്യൻ യുവതി. ഇത് ശ്രദ്ധയില്‍പ്പെട്ട സ്റ്റോർ ജീവനക്കാർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന്, വില നല്‍കാത്ത സാധനങ്ങള്‍ നിറച്ച ഒരു ഷോപ്പിംഗ് വണ്ടിയുമായി പടിഞ്ഞാറൻ ഗേറ്റിലൂടെ പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ജീവനക്കാർ ഇവരെ തടയുകയായിരുന്നു.
“കഴിഞ്ഞ ഏഴ് മണിക്കൂറായി ആ സ്ത്രീ കടയില്‍ ചുറ്റിത്തിരിയുന്നത് ഞങ്ങള്‍ കണ്ടു. അവള്‍ സാധനങ്ങള്‍ എടുക്കുകയും, ഫോണ്‍ പരിശോധിക്കുകയും, ഇടനാഴികള്‍ക്കിടയില്‍ മാറിമാറി നടക്കുകയും, ഒടുവില്‍ പണം നല്‍കാതെ പുറത്തേക്ക് പോകാൻ ശ്രമിക്കുകയുമായിരുന്നു,” ജീവനക്കാരൻ വീഡിയോയില്‍ പറയുന്നുണ്ട്.പോലീസ് ചോദ്യം ചെയ്യല്‍: “ഇന്ത്യയില്‍ മോഷണം അനുവദനീയമാണോ?”സംഭവം വഷളാക്കാതിരിക്കാൻ, സാധനങ്ങള്‍ക്ക് പണം നല്‍കാമെന്ന് യുവതി വാഗ്ദാനം ചെയ്തു. താൻ ഈ രാജ്യക്കാരിയല്ലെന്നും, സ്ഥിരമായി ഇവിടെ താമസിക്കാൻ പോകുന്നില്ല,” എന്നും അവർ പോലീസിനോട് പറഞ്ഞു.
എന്നാല്‍, “ഇന്ത്യയില്‍ സാധനങ്ങള്‍ മോഷ്ടിക്കാൻ നിങ്ങള്‍ക്ക് അനുവാദമുണ്ടോ? എന്നായിരുന്നു ചോദ്യം ചെയ്ത വനിതാ പോലീസ് ഓഫീസറുടെ മറുപടി.തുടർന്ന് പോലീസ് യുവതിയെ കൈകളില്‍ വിലങ്ങിട്ട് രേഖകള്‍ തയ്യാറാക്കുന്നതിനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്നും, അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും കുറ്റം ചുമത്തുമെന്ന് പ്രതീക്ഷിക്കുന്നതായും വീഡിയോയില്‍ പറയുന്നു. വീഡിയോ ഓണ്‍ലൈനില്‍ അതിവേഗം പ്രചരിക്കുകയും വൻതോതിലുള്ള വിമർശനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. നിരവധി പേരാണ് യുവതിയുടെ പ്രവൃത്തിയെ ശക്തമായി അപലപിച്ചത്.
കുടിയേറ്റ സ്റ്റാറ്റസിന് ഭീഷണി: ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്അടുത്തിടെ ടെക്സസില്‍ മോഷണക്കുറ്റം ആരോപിക്കപ്പെട്ട ഒരു ഇന്ത്യൻ വിദ്യാർത്ഥി ഉള്‍പ്പെട്ട സമാനമായ കേസ് വലിയ ശ്രദ്ധ നേടിയിരുന്നു. വിദേശരാജ്യങ്ങളില്‍ മോഷണക്കുറ്റങ്ങളില്‍ ഉള്‍പ്പെടുന്നത് ഇമിഗ്രേഷൻ സ്റ്റാറ്റസിനെ ഗുരുതരമായി ബാധിക്കുമെന്ന് ഓർക്കേണ്ടതുണ്ട്. H-1B വിസ പുതുക്കല്‍, ഗ്രീൻ കാർഡ് അപേക്ഷകള്‍ എന്നിവയെ ഇത് പ്രതികൂലമായി ബാധിക്കാം, കൂടാതെ നാടുകടത്തലിലേക്ക് പോലും നയിച്ചേക്കാം. വിദേശരാജ്യങ്ങളില്‍ യാത്ര ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ അവിടുത്തെ നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഈ സംഭവങ്ങള്‍ അടിവരയിടുന്നുണ്ട്.

















