വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ മൂന്നു യുവാക്കള്‍ അറസ്റ്റില്‍. ചിറ്റാർ സീതത്തോട് സ്വദേശി മിഥുൻ (19), സീതത്തോട് പള്ളിവാതുക്കല്‍ വീട്ടില്‍ സജു പി ജോണ്‍ (34), സീതത്തോട് ഭയങ്കരാമുടി ദീപുഭവനത്തില്‍ ദിപിൻ (23) എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകുന്നതിന് മുമ്ബ് ഒരാളും പ്രായപൂർത്തി ആയതിനു ശേഷം രണ്ടുപേരും തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
ചിറ്റാർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മിഥുനാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. ഇയാള്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയതും. ഈ കേസ് അന്വേഷിക്കവെയാണ് മര്റു രണ്ടുപേരും തന്നെ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പെണ്‍കുട്ടി പ്രായപൂർത്തിയാകുന്നതിന് മുമ്ബ് മിഥുൻ സ്ഥിരമായി പീഡനത്തിനിരയാക്കിയിരുന്നു എന്നാണ് പരാതി.
2024 ഏപ്രില്‍ ഒന്നിനും 2025 ജനുവരി 31 നുമിടയിലുള്ള മാസങ്ങളില്‍ രാത്രി 12 മണിക്ക് ശേഷം ഫോണില്‍ വിളിച്ചുവരുത്തി പെണ്‍കുട്ടിയുടെ വീടിന് അടുത്തുള്ള മറ്റൊരു വീട്ടിലെത്തിച്ച് ഇയാള്‍ നിരന്തരം ലൈംഗിക പീഡനം നടത്തുകയായിരുന്നു. 2025 ജൂണ്‍ 25 ന് പെണ്‍കുട്ടി പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനില്‍ എത്തി പീഡന വിവരം അറിയിച്ചു. അവിടെ നിന്നാണ് കേസ് ചിറ്റാർ പൊലീസിന് കൈമാറിയത്. അപ്പോഴാണ് പ്രായപൂർത്തിയായതിനു ശേഷം വ്യത്യസ്‌ത കാലയളവുകളില്‍ രണ്ടു പേർ കൂടി തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. അങ്ങനെയാണ് സജു പി ജോണ്‍, ദിപിൻ എന്നിവരെ അറസ്റ്റ് ചെയ്യുന്നത്.
ചിറ്റാർ പോലീസ് ഇൻസ്പെക്ടർ ബി രാജഗോപാലാണ് കേസുകള്‍ രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തിയത്.2025 ഫെബ്രുവരി 20നും ഏപ്രില്‍ 30നും ഇടയിലാണ് സജു പീഡിപ്പിച്ചത് എന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ഈ കാലയളവില്‍ പല ദിവസങ്ങളിലും വീടിനു സമീപം വച്ച് സജു പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനം.
2025 ജൂണ്‍ 21നും 22നുമാണ് ദിപിൻ തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. രാത്രി 12 മണിക്ക് ശേഷം റബ്ബർ തോട്ടത്തില്‍ വച്ചാണ് ദിപിൻ ബലം പ്രയോഗിച്ച് ലൈംഗികമായി ഉപയോഗിച്ചത്.പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. പ്രതികളെല്ലാവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് മൂവരും പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

















