ചൂലൂരില്‍നിന്ന് കാർ കവർന്ന കേസില്‍ ദമ്ബതികളടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തു. മലപ്പുറം ആന്തിയൂർകുന്ന് സ്വദേശി അമ്ബലക്കല്‍ വീട്ടില്‍ മുബഷിർ (38), മലപ്പുറം പുളിക്കല്‍ സ്വദേശിനി കവുങ്ങപ്പാരമ്ബില്‍ വീട്ടില്‍ തഫ്സീന (33), കോഴിക്കോട് ബേപ്പൂർ നടുവട്ടം സ്വദേശികളായ സി.പി വീട്ടില്‍ അസ്‍ലം (55), മാളിയേക്കല്‍ വീട്ടില്‍ സലാം (38), വലിയത്തൊടി വീട്ടില്‍ മനു (37) എന്നിവരെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച പുലർച്ച മൂന്നരയോടെയാണ് കേസിനാസ്പദമായ സംഭവം. എടത്തിരുത്തി ചൂലൂർ സ്വദേശി വലിയകത്ത് വീട്ടില്‍ മുഹമ്മദ് ജാസിമിന്റെ കാറാണ് കവർന്നത്. വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതികള്‍ മുറ്റത്ത് നിർത്തിയിട്ട സ്വിഫ്റ്റ് ഡിസയർ കാർ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ അലാറം അടിച്ചു. ശബ്ദംകേട്ട് പുറത്തു വന്ന് തടയാൻ ശ്രമിച്ച ജാസിമിന്റെ കാലിലൂടെ ടയർ കയറ്റിയിറക്കുകയും ഭീഷണിപ്പെടുത്തി കാർ കൊണ്ടുപോവുകയും ചെയ്ത കേസിലാണ് അറസ്റ്റ്.
സംഭവശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികളെ കാർ സഹിതം തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ഇവരെ കയ്പമംഗലം പൊലീസിന് കൈമാറുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. മുബഷീർ, തഫ്സീന എന്നിവർ മലപ്പുറം അരീക്കോട്, പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനില്‍ 2024ല്‍ 31 ഗ്രാം എം.ഡി.എം.എ കടത്തിക്കൊണ്ടുവന്ന കേസിലും മയക്കുമരുന്ന് ഉപയോഗിച്ച കേസിലും പ്രതികളാണ്. കയ്പമംഗലം സ്റ്റേഷൻ ഇൻസ്പെക്ടർ ബിനു, സബ് ഇൻസ്പെക്ടർമാരായ അഭിലാഷ്, മുഹമ്മദ് സിയാദ്, ഹരിഹരൻ, സി.പി.ഒമാരായ ജ്യോതിഷ്, വിനു കുമാർ, പ്രിയ, നീതു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


















