ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥിയെ എത്രയും പെട്ടെന്ന് നിശ്ചയിച്ച് മുന്‍തൂക്കം നേടാന്‍ യുഡിഎഫ് ശ്രമം തുടങ്ങി.സ്ഥാനാർഥിയെ ഇന്നോ നാളെയോ പ്രഖ്യാപിക്കും. വി.എസ് ജോയിയോ ആര്യാടന്‍ ഷൌക്കത്തോ എന്നതില്‍ ആകാംഷ ഏറുകയാണ്. അതിവേഗം സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന പതിവ് നിലമ്ബൂരിലും തുടരാനാണ് യുഡിഎഫ് നീക്കം.
സ്വീകാര്യതയുടെ കാര്യത്തിൽ വിഎസ് ജോയ് ആര്യാടൻ ഷൗക്കത്തിനേക്കാൾ ഒരു പടി മുകളിലാണ്. കേരളത്തിലെ തന്നെ ഏറ്റവും മികച്ച ഡിസിസി പ്രസിഡണ്ടുമാരിൽ ഒരാളായിട്ടാണ് വിഎസ് ജോയ് വിലയിരുത്തപ്പെടുന്നത്. അധ്യക്ഷനായ ശേഷം വിവിധ പാർട്ടികളിൽ നിന്നായി ആയിരത്തിലധികം പ്രവർത്തകരെ കോൺഗ്രസിലേക്ക് ആകർഷിക്കുവാൻ ജോയിക്ക് കഴിഞ്ഞിരുന്നു. മുൻകാലങ്ങളിൽ നിന്ന് വിഭിനമായി മലപ്പുറത്ത് മുസ്ലിം ലീഗും, പ്രാദേശിക കോൺഗ്രസ് നേതൃത്വം തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കുവാനും വിഎസ് ജോയ് എന്ന നേതാവിന് കഴിഞ്ഞു. രാജിവെച്ച എംഎൽഎ പി വി അൻവറിന്റെ പരസ്യ പിന്തുണയും വിഎസ് ജോയിക്കാണ്. ലീഗിലെ പ്രബല വിഭാഗവും ജോയ് സ്ഥാനാർത്ഥിയാക്കണമെന്നാണ് ആഗ്രഹിക്കുന്നത്.
2016ൽ 10,000ത്തിലധികം വോട്ടുകൾ ക്ക് പരാജയപ്പെട്ട ഷൗക്കത്ത് 2021ലും സ്ഥാനാർത്ഥിത്വം ആഗ്രഹിച്ചിരുന്നു. എന്നാൽ പാർട്ടി അന്ന് ഡിസിസി അധ്യക്ഷനായിരുന്ന വി വി പ്രകാശിനെ ആണ് നിലമ്പൂരിൽ മത്സരത്തിന് ഇറക്കിയത്. 2021ൽ വി വി പ്രകാശ് മത്സരിച്ചപ്പോൾ ആര്യാടൻ ക്യാമ്പ് കാലുവാരി എന്ന ആക്ഷേപം അദ്ദേഹത്തിന്റെ കുടുംബം തന്നെ ഉന്നയിക്കുന്നുണ്ട്. കാരണങ്ങളൊക്കെ ഷൗക്കത്തിനെ പ്രതികൂല ഘടകങ്ങളാണ്. ഏതെങ്കിലും കാരണവശാൽ ഷൗക്കത്തിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ അതിന് തുറന്നു എതിർക്കുവാൻ അന്തരിച്ച വി വി പ്രകാശിന്റെ കുടുംബം ആലോചിക്കുന്നുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്. 2021ൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഉണ്ടാകുന്നതിനു മുമ്പേ പ്രകാശ് മരണമടഞ്ഞു. കേവലം 3000 വോട്ടുകൾക്ക് താഴെ പ്രകാശ് പരാജയപ്പെട്ടതിന്റെ ഉത്തരവാദി ആര്യാടൻ ഷൗക്കത്ത് ആണെന്ന് കോൺഗ്രസിലെ ഒരു വിഭാഗം ശക്തമായി ആരോപിക്കുന്നുണ്ട്.

















