നിയമസഭാ തെരഞ്ഞെടുപ്പില്‍ തലസ്ഥാന ജില്ലയില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കാൻ കോണ്‍ഗ്രസ്. നേമം മണ്ഡലത്തില്‍ കെഎസ്‌യു നേതാവും കോർപ്പറേഷൻ കൗണ്‍സിലറുമായ വൈഷ്ണ സുരേഷിനെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു. എഐസിസി നിർദ്ദേശപ്രകാരം ഓരോ ജില്ലയിലും 25 ശതമാനം സീറ്റുകളില്‍ വനിതകളെ പരിഗണിക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് നീക്കം.
തിരുവനന്തപുരം കോർപ്പറേഷനിലെ എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ മുട്ടട പിടിച്ചെടുത്തതാണ് വൈഷ്ണയ്ക്ക് തുണയാകുന്നത്. വോട്ടർ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്തതിനെതിരെ ഹൈക്കോടതി വരെ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ വിജയിച്ച വൈഷ്ണയുടെ പോരാട്ടം സംസ്ഥാനശ്രദ്ധ നേടിയിരുന്നു. കോർപ്പറേഷനിലെ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലർ കൂടിയാണ് ഇവർ.
മറ്റ് പ്രധാന പേരുകള്‍: വൈഷ്ണയെക്കൂടാതെ മൂന്ന് വനിതാ നേതാക്കളെക്കൂടി ജില്ലയിലെ വിവിധ മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നുണ്ട്:രമണി പി. നായർ (കെപിസിസി ജനറല്‍ സെക്രട്ടറി): വാമനപുരം.ഫ്രീഡ സൈമണ്‍ (ജില്ലാ പഞ്ചായത്ത് അംഗം): പാറശ്ശാല, അരുവിക്കര, അല്ലെങ്കില്‍ നെയ്യാറ്റിൻകര.വീണ എസ്. നായർ (യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി): വട്ടിയൂർക്കാവ്.

















