യൂട്യൂബില്‍ പ്രസിദ്ധീകരിച്ച വീഡിയോ വഴി യുവതിയെ അപകീർത്തിപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജ് ശ്വേത ശശികുമാർ ആണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഷാജൻ സ്കറിയയുടെ അഭിഭാഷകൻ വാദിച്ചു. കസ്റ്റഡിയിലെടുക്കും മുൻപ് നോട്ടീസ് നല്‍കണമെന്ന ഹൈക്കോടതി ഉത്തരവും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ ഇന്നലെ രാത്രി കുടപ്പനക്കുന്നിലെ വീട്ടില്‍ നിന്നാണ് തിരുവനന്തപുരം സൈബര്‍ പോലീസ് അറസ്റ്റു ചെയ്തത്. ഷര്‍ട്ട് പോലും ഇടാന്‍ അനുവദിക്കാതെയാണ് ഷാജന്‍ സ്‌കറിയയെ പോലീസ് കൊണ്ടു പോയത്. മാഹി സ്വദേശി ഗാന വിജയന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
കേന്‍സ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ മറവില്‍ നൂറു കണക്കിന് മലയാളികളെയും മറ്റു ഇന്ത്യക്കാരെയും കബളിപ്പിച്ച് കോടികള്‍ സ്വന്തമാക്കിയ അര്‍മാനി ക്ലിനിക് ചെയര്‍മാന്‍ ഷിഹാബ് ഷാക്കും ബിസിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് ഹെഡ് ഗാനവിജയനും എതിരെ കുരുക്ക് മുറുക്കി ദുബായിലും കേസുണ്ട്. ഈ കേസില്‍ ഷിഹാബ് ഷാ അറസ്റ്റിലാവുകയും ചെയ്തു.
ഈ കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിംഗില്‍ ഗാനാ വിജനെതിരേയും പരാതികള്‍ ഉയര്‍ന്നു. അതാണ് മറുനാടന്‍ വാര്‍ത്തയായി നല്‍കിയത്. വിവാദത്തില്‍ കുടുങ്ങിയ ഗാനാ വിജയന്റെ പരാതിയിലാണ് ഷാജന്‍ സ്‌കറിയയെ അറസ്റ്റു ചെയ്തത്. മാര്‍ച്ചിലാണ് ഷിഹാബ് ഷാ ഗള്‍ഫില്‍ അറസ്റ്റിലാകുന്നത്. ഇതുമായി ബന്ധപ്പെട്ട് മറുനാടൻ മലയാളി യൂട്യൂബ് ചാനലിലൂടെ ഷാജൻ സ്കറിയ പ്രസിദ്ധീകരിച്ച വീഡിയോകൾ ചുവടെ കാണാം.

















