മാരകായുധങ്ങളുമായെത്തി ക്ഷേത്രം ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായത് ഡിവൈഎഫ്‌ഐ പ്രവർത്തകർ. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി അടക്കം ഏഴുപേരെയാണ് പൊലീസ് പിടികൂടിയത്. ഉല്‍സവ ഗാനമേളയിലെ സംഘർഷത്തിൻറെ തുടർച്ചയായിരുന്നു ആക്രമണം. ഡിവൈഎഫ്‌ഐ മൈലപ്ര മേഖലാ സെക്രട്ടറി ജോജോ കെ.വില്‍സണ്‍, പ്രസിഡൻറ് വി.എസ്.എബിൻ എന്നിവരും മറ്റ് അഞ്ചുപേരുമാണ് അറസ്റ്റിലായത്. ഇവരും ഡിവൈഎഫ്‌ആ പ്രവർത്തകരെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം രാത്രിയാണ് ഒരു സംഘം മേക്കൊഴൂർ ഋഷികേശ ക്ഷേത്രം ആക്രമിച്ചത്. ക്ഷേത്രത്തിന് മുന്നിലെ ശ്രീരാമൻറെ കട്ടൗട്ട് തകർത്തു. ബലിക്കല്‍പ്പുരയില്‍ അതിക്രമിച്ച് കയറി കുടകളും മറ്റ് ഉപകരണങ്ങളും ബോർഡുകളും തകർത്തു. തടയാനെത്തിയ ജീവനക്കാരനേയും ആക്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെ തന്നെ പ്രതികളെ പൊലീസ് പിടികൂടിയിരുന്നു.
ക്ഷേത്ര ഭാരവാഹികള്‍ എത്തി തിരിച്ചറിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തി. പൊലീസ് സ്റ്റേഷനില്‍ വച്ചു പോലും പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഉല്‍സവത്തിന് ഗാനമേളയില്‍ മദ്യപിച്ചെത്തി സംഘർഷമുണ്ടാക്കിയവരെ പുറത്താക്കിയിരുന്നു. ഇതിൻറെ തിരിച്ചടിക്ക് എത്തിയവരാണ് ക്ഷേത്രത്തില്‍ കയറി ആക്രമണം നടത്തിയത്. ക്ഷേത്രത്തിൻറെ സമീപ പ്രദേശത്ത് ഉള്ളവരാണ് പ്രതികള്‍. ആക്രമണത്തില്‍ പ്രതിഷേധിച്ച് ക്ഷേത്ര സംരക്ഷണ സമിതി ഇന്നലെ മൈലപ്ര പഞ്ചായത്തില്‍ ഹർത്താല്‍ ആചരിച്ചിരുന്നു.

















