ഉത്തർപ്രദേശിലെ ഡിയോറിയയില്‍ സ്യൂട്ട്കേസില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയതിന് പിന്നില്‍ കൊടും ക്രൂരതയെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് യുപിയിലെ ഡിയോറിയയില്‍ പക്കാരി ചാപ്പർ പട്ഖൗളി ഗ്രാമത്തിലെ ഒരു കൃഷിയിടത്തില്‍ നിന്നും യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. നൗഷാദ് (30) എന്ന യുവാവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. നൗഷാദിനെ ഭാര്യ റസിയ സുല്‍ത്താന(30)യും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി വയലില്‍ ഉപക്ഷേക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.
ട്രോളിയുടെ മോഡലാണ് കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത്. നൗഷാദിന്‍റെ അന്തരവനായ 27കാരൻ റോമനും സുല്‍ത്താനയും പ്രണയത്തിലായിരുന്നു. ഇവർ പ്ലാൻ ചെയ്ത് നൗഷാദിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.
കഴിഞ്ഞ ആഴ്ചയാണ് വിദേശത്തായിരുന്ന നൗഷാദ് നാട്ടിലെത്തിയത്. സുല്‍ത്താനയും റോമനും നൗഷാദിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ട് കാത്തിരിക്കുകയായിരുന്നു. ഭർത്താവ് റോമനുമായുള്ള ബന്ധത്തിന് തടസ്സമായതിനാല്‍ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് സുല്‍ത്താന പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. റോമനുമായുള്ള അടുപ്പത്തിന്‍റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നതായി ബന്ധുക്കളും മൊഴി നല്‍കിയിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് നൗഷാദ് നാട്ടിലെത്തിയത്. രണ്ട് സ്യൂട്ട്കേസുകളുമായി ഭാര്യക്കും കുടുംബത്തിനുമുള്ള സാധന സാമഗ്രികളുമായാണ് യുവാവ് നാട്ടിലെത്തിയത്. സ്നേഹം ഭാവിച്ച് നിന്ന സുല്‍ത്താന നൗഷാദിന് സംശയത്തിന് ഇട കൊടുത്തില്ല. സംഭവ ദിവസം രാത്രി റോമൻ തന്‍റെ സുഹൃത്തായ ഹിമാൻഷുവുമായി ഇവരുടെ വീട്ടിലെത്തി. പിന്നീട് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് നൗഷാദിനെ കൊലപ്പെടുത്തി. പിന്നീട് നൗഷാദ് വീദേശത്ത് നിന്നും കൊണ്ടുവന്ന സ്യൂട്ട്കേസുകളിലൊന്നില്‍ മൃതദേഹം കയറ്റി വീട്ടില്‍ നിന്നും 60 കി.മി അകലെയുള്ള വയലില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.
ഇന്നലെ വയലില്‍ ജോലിക്കെത്തിയവരാണ് ദുരൂഹ സാഹചര്യത്തില്‍ സ്യൂട്ട് കേസ് കണ്ടത്. തുറന്ന് നോക്കിയപ്പോള്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആദ്യം ആളെ തിരിച്ചറിയാനായില്ല. സ്യൂട്ട് കേസിലെ മോഡല്‍ വെച്ചുള്ള അന്വേഷണത്തിനൊടുവിലാണ് കൊല്ലപ്പെട്ടത് നൗഷാദ് ആണെന്ന് തിരിച്ചറിയുന്നത്. ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ സംശയം തോന്നിയ പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തു.
താനും കാമുകനും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസിനോട് സമ്മതിക്കുകയായിരുന്നു. പ്രതികളായ. റോമനും ഹിമാൻഷുവും ഡ്രൈവർമാരാണ്. രാത്രി ഒരു എസ്‌യുവി വാഹനത്തിലെത്തിയ ഇരുവരും നൗഷാദിന്‍റെ മൃതദേഹം വയലില്‍ കൊണ്ടിട്ട ശേഷം ഒളിവില്‍ പോയി. പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

















