നിലമ്ബൂർ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ യു.ഡി.എഫ് സ്ഥാനാർത്ഥി ചർച്ചകള്‍ സജീവമാക്കി കോണ്‍ഗ്രസ്.കോഴിക്കോട്ട് ഇന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ചർച്ചകള്‍ നടന്നത്. സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിന്റെ പേരിനാണ് മുൻതൂക്കം. മലപ്പുറം ഡി,സി.സി പ്രസിഡന്റ് വി.എസ്. ജോയിയുടെ പേരും പരിഗണനയിലുണ്ട്.
കോഴിക്കോട് ഡി.സി.സി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ നേതാക്കള്‍ കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് യോഗം ചേർന്നത്. കെ.സി. വേണുഗോപാലിനെ കൂടാതെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ , രമേശ് ചെന്നിത്തല എന്നിവരും ചർച്ചയില്‍ പങ്കെടുത്തു.
നിലമ്ബൂരില്‍ നേരത്തെ മത്സരിച്ച പരിചയവും ആര്യാടൻ മുഹമ്മദിന്റെ മകനെന്ന ജനസമ്മിതിയും ആര്യാടൻ ഷൗക്കത്തിന് അനുകൂല ഘടകമാണെന്ന് ചർച്ചയില്‍ അഭിപ്രായമുയർന്നു . ചെറുപ്പമായതിനാല്‍ വി.എസ്. ജോയിക്ക് ഇനിയും അവസരങ്ങള്‍ ഉണ്ടെന്ന നിലപാടാണ് ഒരു വിഭാഗം നേതാക്കള്‍ മുന്നോട്ടുവച്ചത്. അതേസമയം മുനമ്ബം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ക്രൈസ്തവ സഭകളുമായുള്ള ഭിന്നത തുടരുന്ന പശ്ചാത്തലത്തില്‍ ജോയിയെ മത്സരിപ്പിക്കണമെന്നും ചിലർ ആവശ്യപ്പെട്ടതായാണ് വിവരം. നിലമ്ബൂരില്‍ രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്നും പി.വി. അൻവറിന്റെ ഉള്‍പ്പെടെയുള്ള പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വി.ഡി, സതീശൻ പറഞ്ഞു.

















