സിപിഎം ഏരിയ സമ്മേളനത്തിനെതിരായ കോടതിയലക്ഷ്യ ഹർജിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പത്താം തീയതി നേരിട്ടു ഹാജരാകുന്നതില്‍ ഇളവ് നല്‍കി ഹൈക്കോടതി.എം.വി.ഗോവിന്ദന്റെ അപേക്ഷ അംഗീകരിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ഫെബ്രുവരി 12ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ഹാജരാകണമെന്നാണ് കോടതിയുടെ നിർദേശം. അന്നേ ദിവസം തൃശൂരില്‍ പാര്‍ട്ടി സമ്മേളനം നടക്കുന്നതിനാല്‍ മറ്റൊരു തിയതി തരണമെന്ന് കോടതിയോട് അപേക്ഷിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതി അപേക്ഷ പരിഗണിച്ച് തീയതി മാറ്റിയത്. കേസില്‍ മറ്റ് രാഷ്ട്രീയ നേതാക്കള്‍ ഈ മാസം 10ന് ഹാജരാകണം.
തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് തടസപ്പെടുത്തി സിപിഎം സമ്മേളന വേദി നിര്‍മിച്ച സംഭവത്തിലുള്‍പ്പെടെയാണ് ഹൈക്കോടതി കോടതിയലക്ഷ്യത്തിന് കേസെടുത്തിരിക്കുന്നത്. വഴി തടസപ്പെടുത്തി പാര്‍ട്ടിക്കാര്‍ പരിപാടി നടത്തിയതില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനമുന്നയിക്കുകയായിരുന്നു.

















