മുസ്‌ലിംകള്‍ എല്ലാവരും വർഗീയവാദികളാണെന്നും വർഗീയവാദിയല്ലാത്ത ഒരു മുസ്‍ലിമും ഇന്ത്യയിലില്ലെന്നുമടക്കം മുസ്‍ലിംകള്‍ക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ കേസില്‍ പി.സി.ജോർജിന്റെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി. ജോർജ് സമർപ്പിച്ച മുൻകൂര്‍ ജാമ്യാപേക്ഷ ഹൈകോടതി അനുവദിച്ചു. കേസ് ഇനി പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞ് മുൻകൂര്‍ ജാമ്യം അനുവദിച്ചത്.
ഹരജിയില്‍ പൊലീസിനോട് കോടതി വിശദീകരണം തേടി. പി.സി. ജോര്‍ജ് മുതിര്‍ന്ന രാഷ്ട്രീയ നേതാവാണെന്നും ശ്രദ്ധ പുലര്‍ത്തണമെന്നും കോടതി വ്യക്തമാക്കി. ഇന്നലെ കോട്ടയം അഡീഷനല്‍ സെഷൻസ് കോടതി ജോര്‍ജിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. നാലു തവണ മുൻകൂര്‍ ജാമ്യാപേക്ഷ മാറ്റിവെച്ചശേഷമാണ് തള്ളിയത്. ഇതിനുപിന്നാലെയാണ് ഇന്ന് ഹൈകോടതിയില്‍ മുൻകൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
ജനുവരി ആറിന് ‘ജനം ടിവി’യില്‍ നടന്ന ചര്‍ച്ചയിലായിരുന്നു പി.സി ജോര്‍ജ് ഇന്ത്യയിലെ മുസ്‍ലിംകള്‍ക്കെതിരെ വിഷംചീറ്റിയത്. വിവാദ പരാമർശത്തിനെതിരെ യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി നല്‍കിയ പരാതിയില്‍ ഈരാട്ടുപേട്ട പൊലീസ് കേസെടുക്കുകയായിരുന്നു. പിന്നാലെ മുൻകൂർ ജാമ്യം തേടി കോടതിയെ ജോർജ് സമീപിച്ചു. നാലു തവണ മുൻകൂർ ജാമ്യഹരജി പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചിരുന്നു. ബുധനാഴ്ചയാണ് കേസില്‍ വാദം പൂർത്തിയായത്.
‘മുസ്‌ലിംകള്‍ എല്ലാവരും പാകിസ്താനിലേക്ക് പോകട്ടെ, ഞങ്ങള്‍ ഇവിടെ സ്വസ്ഥമായി ജീവിക്കട്ടെ. മുസ്‌ലിംകള്‍ എല്ലാവരും വർഗീയവാദികള്‍, ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്‌ലിംകള്‍ കൊലപ്പെടുത്തിയിട്ടുണ്ട്, വർഗീയവാദിയല്ലാത്ത ഒരു മുസ്‍ലിമും ഇന്ത്യയിലില്ല. പി.കെ കുഞ്ഞാലിക്കുട്ടി, കെ.ടി. ജലീല്‍, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമി എന്നിവരെല്ലാം ചേർന്ന് പാലക്കാട്ട് ബി.ജെ.പിയെ തോല്‍പ്പിക്കാൻ ശ്രമിച്ചു. ഈരാറ്റുപേട്ടയില്‍ മുസ്‌ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചത്’ -എന്നെല്ലാമാണ് പി.സി. ജോർജ് പറഞ്ഞത്.

















