കൂറുമാറിയവരുടെ ദേശീയ സമ്മേളനം പോലെയാണ് ഇത്തവണത്തെ ഡല്‍ഹി തെരഞ്ഞെടുപ്പ്. കഴിഞ്ഞതവണ ബിജെപിക്കു വേണ്ടി നിന്നവർ ഇത്തവണ നില്‍ക്കുന്നത് കോണ്‍ഗ്രസിന് വേണ്ടിയാണ്.ആംആദ്മി പാർട്ടി എംഎല്‍എയായി ഒരാഴ്ച മുൻപു വരെ നടന്നവർ നിലവില്‍ ബിജെപി സ്ഥാനാർഥിയാണ്. ആളെ നോക്കി പാർട്ടി ഏതാണെന്നു തീരുമാനിക്കാൻ കഴിയാത്ത നിലയിലാണ് ഡല്‍ഹിയിലെ വോട്ടർമാർ.
ഡല്‍ഹി പട്ടേല്‍ നഗറില്‍ 2020ല്‍ ഇത്തവണയും മുഖ്യമത്സരം പർവേഷ് രത്തനും രാജ്കുമാർ ആനന്ദും തമ്മിലാണ്. 2020ല്‍ പർവേഷ് രത്തൻ ഇവിടെ ബിജെപി സ്ഥാനാർഥിയായിരുന്നു. രാജ്കുമാർ ആനന്ദ് ആംആദ്മി പാർട്ടിയുടേയും. ഇത്തവണ പർവേഷ് ആംആദ്മി പാർട്ടിക്കുവേണ്ടിയും രാജ്കുമാർ ആനന്ദ് ബിജെപിക്കുവേണ്ടിയും. ഇവർ പാർട്ടിമാറിയത് അറിയാത്ത വോട്ടർമാർ പോലും പട്ടേല്‍ നഗറില്‍ ഉണ്ട്.
2020ല്‍ ബിജെപിക്കു വേണ്ടി മത്സരിച്ച ജിതേന്ദർ സിങ് ഇത്തവണ ഷഹദാരയില്‍ ആംആദ്മിപാർട്ടി സ്ഥാനാർഥിയാണ്. തിമർപൂരില്‍ ആംആദ്മി പാർട്ടിക്കുവേണ്ടി ഇറങ്ങുന്ന സുരീന്ദർ പാല്‍ ബിട്ടു ഇതേ മണ്ഡലത്തില്‍ കഴിഞ്ഞതവണ മല്‍ത്സരിച്ചത് ബിജെപിക്കു വേണ്ടിയാണ്. ബ്രാഹ് സിങ് തൻവാർ, ബി.ബി. ത്യാഗി, അനില്‍ ഝാ ഇങ്ങനെ 2020ല്‍ ബിജെപിക്കു വേണ്ടി മത്സരിച്ചവരൊക്കെ ഇത്തവണ ആംആദ്മി പാർട്ടിക്കു വേണ്ടി കളത്തിലുണ്ട്.
2020ല്‍ അനില്‍ ഝായെ തോല്‍പ്പിച്ചത് ഋതുരാജ് ഝായാണ്. ആ ഋതുരാജ് ഝായ്ക്ക് സീറ്റ് നിഷേധിച്ചാണ് ബിജെപിയില്‍ നിന്നെത്തിയ അനിലിനെ എഎപി സ്ഥാനാർത്ഥിയാക്കിയത്. ആംആദ്മി പാർട്ടിയുടെ പത്തുപേരെങ്കിലും മുൻ കോണ്‍ഗ്രസ് നേതാക്കളാണ്. സീമാപുരിയില്‍ മത്സരിക്കുന്ന വീർ സിങ് ധിൻഗൻ, മട്യാലയില്‍ മത്സരിക്കുന്ന സുമേഷ് ഷോക്കീൻ, സീലാംപൂരില്‍ മത്സരിക്കുന്ന സുബൈർ അഹമ്മദ് എന്നിവർ കഴിഞ്ഞ ഡിസംബർ പകുതി വരെ കോണ്‍ഗ്രസിന് വേണ്ടി പ്രവർത്തിച്ചവരാണ്.
കൂറുമാറ്റികൊണ്ടുവന്നവരില്‍ ബിജെപിയുടെ വമ്ബൻ സ്രാവ് മുൻ ഡല്‍ഹി പിസിസി അധ്യക്ഷൻ അർവിന്ദർ സിങ് ലവ്ലിയാണ്. ആംആദ്മി പാർട്ടിയിലെ ഗതാഗത മന്ത്രിയായിരുന്ന കൈലാഷ് ഗഹ്ലോതിനെയും ഇത്തവണ താമര ചിഹ്നത്തില്‍ കാണാം. അറിയപ്പെടുന്ന നേതാക്കളായ രാജ്കുമാർ ചൌഹാൻ, നീരജ് ബസോയ തുടങ്ങിയവരും ഇത്തവണ പാർട്ടിമാറിയുള്ള മത്സരിത്തിലാണ്. ഫലം വന്നുകഴിയുമ്ബോഴും ഇവരൊക്കെ അതത് പാർട്ടികളില്‍ തന്നെ ഉണ്ടാകുമോ എന്നാണ് അണികള്‍ക്കുള്ള സംശയം.

















