ഭരണാധികാരികൾ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാലത്ത് അതിന് അപവാദമായി മാറുകയാണ് പാലാ നഗരസഭ ചെയർമാൻ ഷാജു വി തുരുത്തന്റെ നിലപാടുകൾ. തനിക്കെതിരെ പോലീസിൽ പരാതി കൊടുത്ത വ്യാപാരിയെ ഭരണ സ്വാധീനം ഉപയോഗിച്ച് നിരന്തരം വലയ്ക്കുന്ന നിലപാടാണ് തുരുത്തൻ സ്വീകരിക്കുന്നത്. നേരത്തെ പാലാ അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനം കോടതി ഉത്തരവിന്റെ ആനുകൂല്യത്തിൽ സ്ഥാപിച്ച ബോർഡ് കത്തി ഉപയോഗിച്ച് കുത്തിക്കീറുകയും സ്ഥാപനത്തിനുള്ളിൽ അനധികൃതമായി പ്രവേശിച്ച് ജീവനക്കാരെ ഭീഷണിയും അസഭ്യവും പറയുകയും ചെയ്ത ചെയർമാന്റെ നടപടിക്കെതിരെ സ്ഥാപനം പരാതി നൽകുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ട് പരാതിക്കാരൻ ആയ അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ ഇന്നലെ പോലീസിൽ മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഭരണ സ്വാധീനം ഉപയോഗിച്ച് സ്ഥാപനത്തിൻറെ ബിസിനസ് തടയുക എന്ന ലക്ഷ്യത്തോടെ ഷാജു തുരുത്തൻ ഇന്ന് പുതിയ നീക്കം നടത്തിയത്. സ്ഥാപനത്തിന് മുന്നിലൂടെ പോകുന്ന കോൺക്രീറ്റ് ഓടയുടെ മുകളിൽ സ്ഥാപിച്ചിരുന്ന സ്ലാബുകൾ എടുത്തു മാറ്റുകയും ഓട പൊളിക്കുകയും ചെയ്തതോടെ സ്ഥാപനത്തിലേക്കുള്ള പ്രവേശനം തടസ്സപ്പെട്ടിരിക്കുകയാണ്. സ്ഥാപനം സ്ഥിതി ചെയ്യുന്ന വ്യാപാരസമുച്ചയത്തിലെ മറ്റ് കടകളെ ഒഴിവാക്കി അച്ചായൻസ് ഗോൾഡിന് മുന്നിലുള്ള ഭാഗം മാത്രമാണ് പൊളിച്ചു നീക്കിയത്. ഇതുകൂടാതെ ഓട തുറന്നിരിക്കുന്നതിനാൽ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധവും അനുഭവപ്പെടുന്നുണ്ട്. ഒരു കച്ചവടക്കാരനോടുള്ള വിരോധം മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും സമീപം ഇത്തരത്തിൽ ഓട പൊളിച്ചിട്ടിരിക്കുന്ന നഗര പിതാവിന്റെ നിലപാട് അപലപനീയമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എല്ലാത്തിനും പിന്നിൽ കൈക്കൂലി കൊടുക്കാത്തതിലുള്ള പകയോ? ഏതാനും നാളുകളായി അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനത്തിനെതിരെ പകപോക്കൽ നടപടികളാണ് ഷാജു തുരുത്തൻ തുടരുന്നത്. വോളിബോൾ ടൂർണമെന്റിന്റെ സംഘാടന ചെലവുകളുടെ മറവിൽ രണ്ടുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടപ്പോൾ അത് കൊടുക്കാൻ വിസമ്മതിച്ചത് മൂലമാണ് തനിക്കെതിരെ ചെയർമാൻ ഇത്തരം പ്രതികാര നടപടികൾ കൈക്കൊള്ളുന്നതെന്ന് അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കി നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ബോർഡ് കുത്തിക്കീറുകയും സ്ഥാപനത്തിലെ ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തതു കൂടാതെ നഗരസഭയിലെയും മറ്റ് ഡിപ്പാർട്ട്മെന്റുകളിലെയും ജീവനക്കാരെ അയച്ചു നിരന്തരം പരിശോധനകൾ നടത്തി സ്ഥാപനത്തിന് തലവേദന ഉണ്ടാക്കുന്ന നിലപാടും ചെയർമാന്റെ ഭാഗത്തുനിന്ന് തുടർച്ചയായി ഉണ്ടാകുന്നുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.

നഗരസഭയിലെ മാലിന്യ സംസ്കരണം ഉൾപ്പെടെ അവതാളത്തിൽ ആകുകയും കളക്ടറുടെ തലത്തിൽ ചെയർമാനും ഭരണസമിതിക്കും എതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുകയും ചെയ്യുമ്പോഴും ഭരണനിർവഹണത്തിലും ജനക്ഷേമ പ്രവർത്തനത്തിലും ശ്രദ്ധിക്കാതെ രാഷ്ട്രീയ പകപോക്കലും അഴിമതിയും മാത്രം ലക്ഷ്യമിട്ടാണ് ഷാജു തുരുത്തന്റെ പ്രവർത്തനങ്ങൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്ന രീതിയിലാണ് കാര്യങ്ങൾ. നഗരസഭ ഓഫീസിന് പിന്നിൽ കുന്നു കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ നീക്കുവാൻ ഒരു ശ്രമവും ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. മഴ പെയ്യുമ്പോൾ ഈ മാലിന്യങ്ങൾ ഒഴുകി മീനച്ചിലാറ്റിൽ എത്തുകയാണ് ചെയ്യുന്നത്.

അനധികൃത വഴിയോര വാണിഭങ്ങൻ പാലായുടെ തെരുവുകൾ കീഴടക്കുമ്പോഴും വ്യാപാരി സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യുവാനും നഗര ഭരണകൂടത്തിന് കഴിയാറില്ല. അങ്ങനെയുള്ളപ്പോഴാണ് നിരവധി ആളുകൾക്ക് തൊഴിൽ കൊടുക്കുന്ന പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനത്തിനെതിരെ പകപോക്കൽ നടപടികളുമായി ചെയർമാൻ സ്ഥിരമായി പിന്നാലെ കൂടിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക