പത്തനംതിട്ട ചരല്‍കുന്നില്‍ ക്രൂരപീഡനത്തിന് ഇരയായ യുവാക്കള്‍ക്ക് പ്രതികളിലൊരാളായ രശ്മിയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെന്ന് പൊലീസ്. ക്രൂരമായ പീഡനത്തിനിരയായ റാന്നി സ്വദേശിയും ആലപ്പുഴ സ്വദേശിയും ബന്ധുക്കളാണ്. ഇവർ രശ്മിയുമായി അവിഹിത ബന്ധം പുലർത്തിയിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അതിന്റെ തുടർച്ചയായാണ് മർദനമുണ്ടായതെന്നും പൊലീസ് വ്യക്തമാക്കുന്നു.
മർദ്ദനമേറ്റ യുവാക്കളും രശ്മിയും തമ്മില്‍ സെക്സ് ചാറ്റ് നടത്തിയിരുന്നു. ഇത് രശ്മിയുടെ ഭർത്താവ് ജയേഷ് കണ്ടെത്തിയതിനെ തുടർന്നു വഴക്കുണ്ടായി. പിന്നീട് രശ്മിയും ജയേഷുമായുള്ള പ്രശ്നങ്ങള്‍ ഒത്തുതീർപ്പാകുകയും ചെയ്തു. പക്ഷേ യുവാക്കളോടുള്ള പക സൂക്ഷിച്ച ജയേഷ് രശ്മിയുടെ സഹായത്തോടെ അവരെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
രശ്മിയുമായുള്ള ചാറ്റുകളും ദൃശ്യങ്ങളും യുവാക്കളുടെ ഫോണിലുണ്ടെന്ന സംശയത്തിലാണ് പീഡനമെന്നു കരുതുന്നു. സെപ്റ്റംബർ ഒന്നിനാണ് രശ്മി ആലപ്പുഴ സ്വദേശിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. സെപ്റ്റംബർ അഞ്ചിന് റാന്നി സ്വദേശിയെയും ചരല്‍കുന്നിലെ ജയേഷിന്റെ വീട്ടിലേക്കു വിളിച്ചുവരുത്തി. ഇതിനു ശേഷം രശ്മിയുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതായി അഭിനയിപ്പിക്കുകയും അതിന്റെ വിഡിയോ എടുക്കുകയും ചെയ്തു. പിന്നീടായിരുന്നു ക്രൂര പീഡനം.
രശ്മി യുവാക്കളെ മർദിക്കാൻ സ്വമനസ്സാലെ തയാറായതാണോ അതോ ജയേഷിന്റെ സമ്മർദം മൂലം കൂട്ടുനിന്നതാണോ എന്നതില്‍ വ്യക്തതയില്ല. ജയേഷിന്റെ ഫോണിലെ രഹസ്യ ഫോള്‍ഡറില്‍ മർദനത്തിന്റെ കൂടുതല്‍ ദൃശ്യങ്ങളോ മറ്റു വിവരങ്ങളോ ഉണ്ടോ എന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. മർദനത്തിനു മുൻപ് ആഭിചാരക്രിയ നടത്തിയെന്നും പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്നു ഭീഷണിപ്പെടുത്തിയെന്നും ഇരയായ യുവാവ് പറഞ്ഞിരുന്നു. ഇതില്‍ ആഭിചാരം നാടകമായിരുന്നെന്നും അന്വേഷണമുണ്ടായാല്‍ വഴിതിരിച്ചു വിടാനുള്ള ശ്രമമാണെന്നും പൊലീസ് കരുതുന്നതായാണ് സൂചന.

















