കേരളമെന്ന സംസ്ഥാനത്തിന്റെ ഐഡൻറിറ്റിയുടെ ഭാഗമാണ് നെഹ്റു ട്രോഫി വള്ളംകളി. പുന്നമടക്കായലിന്റെ ഓളപ്പരപ്പുകളിൽ ചുണ്ടൻ വള്ളങ്ങൾ മത്സരപ്പാച്ചിൽ നടത്തുമ്പോൾ മലയാളിയുടെ ആവേശം നുരഞ്ഞു പൊങ്ങി വാനോളം ഉയരും. ഇത്തവണ അക്ഷരനഗരിയായ കോട്ടയത്തും നെഹ്റു ട്രോഫി വള്ളംകളി അലയൊലികൾ തീർക്കുകയാണ്. 15 വർഷം മുമ്പാണ് അവസാനമായി നെഹ്റു ട്രോഫി കിരീടം നേടുവാൻ കോട്ടയത്തിന്റെ സ്വന്തം ടീമായ കുമരകം ബോട്ട് ക്ലബ്ബിന് സാധിച്ചത്. നീണ്ടകാലത്തെ കിരീട വരൾച്ചയ്ക്ക് അറുതി വരുത്തണമെന്ന് തീരുമാനത്തിലാണ് ഇത്തവണ ബോർഡ് ക്ലബ് ഇറങ്ങുന്നത്. ഇതിനുള്ള ആത്മവിശ്വാസവും സാമ്പത്തിക സൗകര്യങ്ങളും അവർക്കായി ഒരുക്കി നൽകി കട്ടയ്ക്ക് കൂടെ നിൽക്കുന്നത് കോട്ടയം അച്ചായൻസ് ഗോൾഡ് ആണ്.
കഴിഞ്ഞ വർഷം താഴത്തങ്ങാടി വള്ളംകളിക്ക് ഇറങ്ങിയ കുമരകം ബോട്ട് ക്ലബ്ബിനെ സ്പോൺസർ ചെയ്തുകൊണ്ടാണ് അച്ചായൻസ് ഗോൾഡും ഉടമ ടോണി വർക്കിച്ചനും മേഖലയിലേക്ക്. അന്ന് വിധി നിർണയത്തിൽ ഉണ്ടായ അപാകതയും പക്ഷപാതവും ചൂണ്ടിക്കാട്ടി തന്റെ സ്പീഡ് ബോട്ട് ട്രാക്കിന് കുറകെയിട്ടും ടോണി വർക്കിച്ചൻ വിവാദം സൃഷ്ടിച്ചിരുന്നു. അന്നത്തെ തിരിച്ചടിക്ക് പകരം വീട്ടുമെന്ന് ഉറപ്പിച്ചു തന്നെയാണ് പിന്നീട് ലക്ഷങ്ങൾ ഇറക്കി ഇത്തവണ നെഹ്റു ട്രോഫി വള്ളംകളിക്കായി കുമരകം ബോട്ട് ക്ലബ്ബിന് സ്പോൺസർ ചെയ്യുവാൻ അദ്ദേഹം തീരുമാനിച്ചത്.
പായിപ്പാട് ചുണ്ടനിലാണ് ഇത്തവണ കുമരകം ബോട്ട് ക്ലബ് തുഴയെറിയുന്നത്. 90 തുഴക്കാർക്കായി നീണ്ട ക്യാമ്പ് ഉൾപ്പെടെ ഏകദേശം ഒരു കോടി രൂപയാണ് ഇതിനുവേണ്ടി ഈ യുവ വ്യാപാരി ചെലവഴിച്ചിരിക്കുന്നത്. കോട്ടയത്തേക്ക് നെഹ്റു ട്രോഫി തിരികെ എത്തിക്കുന്നതിന് പണം ഒരു വിഷയമാവില്ല എന്ന വികാരമാണ് അദ്ദേഹവും അടുപ്പക്കാരും പങ്കുവയ്ക്കുന്നത്. തനത് ശൈലിയിൽ ഓളം ഉണ്ടാക്കാൻ സിനിമാറ്റിക് സ്റ്റൈലിൽ കുമരകം ബോട്ട് ക്ലബ്ബിൻറെ പ്രചരണ ഗാനം വരെ അച്ചായൻസ് ഗോൾഡ് കോട്ടയം സിനിമ കമ്പനി എന്ന ബാനറിൽ പുറത്തിറക്കിയിട്ടുണ്ട്. പ്രശസ്ത ഗാനരചയിതാവ് കൈതപ്രം രചിച്ച സിനിമ സംഗീത സംവിധായകൻ അൽഫോൺസ് പുത്രൻ ഈണം നൽകി ഇൻസ്റ്റാഗ്രാമിൽ അടക്കം ട്രെൻഡിങ് ആകുന്ന ഈ വീഡിയോ ദൃശ്യങ്ങൾ ചുവടെ കാണാം.

















