കൊല്ലം അഞ്ചലില്‍ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍വെച്ചിരുന്ന ഇരുചക്രവാഹനം കത്തിച്ച സംഭവത്തില്‍ രണ്ട് യുവതികളെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കട്ടപ്പന വെളിനാംകണ്ടം കല്‍പ്പോത്തി നെല്ലിമൂട്ടില്‍ വീട്ടില്‍ ഗായത്രി മോഹൻ (26), കൊല്ലം ശൂരനാട് സ്വദേശി ആരതി (24) എന്നിവരാണ് അറസ്റ്റിലായത്.നിശ്ചയിച്ച വിവാഹത്തില്‍നിന്ന് പിന്മാറിയതിലുള്ള വൈരാഗ്യത്തിലാണ് വാഹനം കത്തിച്ചതെന്നാണ് നിലവിലെ കണ്ടെത്തല്‍.
ഇതിനിടെ പൊലീസ് കസ്റ്റഡിയില്‍ യുവതികളില്‍ ഒരാള്‍ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമം നടത്തി. തിരുവനന്തപുരത്തെ എൻട്രൻസ് കോച്ചിങ് സെന്‍റർ വിദ്യാർത്ഥിനികളായ ഇരുവരെയും സമീപത്തെ ലോഡ്ജില്‍ നിന്നാണ് തിങ്കളാഴ്ച രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തത്.ആറന്മുള പോലീസ് സ്റ്റേഷനിലെ സിപിഒയായ വിവേകിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ബൈക്കാണ് ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെ കത്തിയെരിഞ്ഞത്. പ്രതികളെ പുനലൂർ താലൂക്കാശുപത്രിയിലെത്തിച്ച് വൈദ്യപരിശോധക്ക് വിധേയമാക്കിയ ശേഷം തിരികെ അഞ്ചലിലേക്കുള്ള യാത്രക്കിടെയാണ് പ്രതികളിലൊരാളായ ആരതി എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. തുടർന്ന് പോലീസ് ഇവരെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവേകും ആരതിയും തമ്മില്‍ നേരത്തേ പരിചയത്തിലായിരുന്നു. ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരുന്നെങ്കിലും വിവേക് വിവാഹത്തില്‍നിന്ന് പിന്മാറി. ഇതിലുള്ള വിരോധമാണ് ബൈക്ക് കത്തിച്ചതിന് പിന്നിലെന്നാണ് യുവതികള്‍ പോലീസിനോട് പറഞ്ഞത്.എന്നാല്‍, സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയെങ്കില്‍ മാത്രമേ യഥാർത്ഥ വിവരങ്ങള്‍ ലഭിക്കൂവെന്നും പ്രതികളിലൊരാളായ ഗായത്രിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തുവെന്നും പോലീസ് അറിയിച്ചു.

















