കരാറുകാരനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ അഞ്ചംഗ സംഘത്തിലെ മൂന്ന് പേർ അറസ്റ്റില്‍.ബ്യാദരഹള്ളി സ്വദേശിയായ രംഗനാഥ് എന്ന കരാറുകാരൻ നല്‍കിയ പരാതിയില്‍, നയന, മോഹൻ, സന്തോഷ് എന്നിവരെയാണ് ബ്യാദരഹള്ളി പോലീസ് പിടികൂടിയത്. മറ്റ് രണ്ട് പേരും ഹണിട്രാപ്പില്‍ പങ്കാളികളാണെന്ന് പോലീസ് പറയുന്നു. ഇവർക്കായി തിരച്ചില്‍ ഊർജ്ജിതാക്കിയിട്ടുണ്ട്.
ഒരു സുഹൃത്ത് വഴിയാണ് രംഗനാഥിനെ പ്രതിയായ നയനയെ പരിചയപ്പെട്ടത്. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് രംഗനാഥിൻ്റെ വിശ്വാസം നേടിയ നയന ആദ്യം 5000 രൂപയും, പിന്നെ പതിനായിരവും കൈക്കലാക്കി.നയന രംഗനാഥിനെ ദിവസവും വിളിക്കാൻ തുടങ്ങിയതോടെ കാര്യങ്ങള്‍ മറ്റൊരു തലത്തിലേക്ക് മാറുകയായിരുന്നു. ഡിസംബർ ഒമ്ബതിന് മഗഡി റോഡില്‍ ഇരുചക്രവാഹനത്തില്‍ രംഗനാഥ് പോകുമ്ബോള്‍ നയന സ്കൂട്ടറില്‍ പിന്നാലെ എത്തുകയും , തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയുമായിരുന്നു.
വരാനിരിക്കുന്ന അപകടത്തെക്കുറിച്ച് അറിയാതെ രംഗനാഥ് നയനയെ വിശ്വസിച്ച് അവരുടെ വീട്ടിലെത്തി. വീട്ടിനുള്ളില്‍ എത്തിയപ്പോള്‍ ക്രൈംബ്രാഞ്ചിലെ പോലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് രണ്ട് അജ്ഞാതർ പിന്നാലെ വീട്ടില്‍ കയറി. അവർ രംഗനാഥിനെ മർദിക്കുകയും വസ്ത്രങ്ങള്‍ അഴിക്കുകയും ഫോട്ടോകള്‍ പകർത്തുകയും ചെയ്തു. തുടർന്ന് സംഘം രംഗനാഥിനോട് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇയാളുടെ സ്വർണ്ണ മാലയും 29,000 രൂപയും മോഷ്ടിക്കുകയും ഇയാളുടെ ഫോണില്‍ നിന്ന് 26,000 രൂപ ഫോണ്‍ പേ വഴി അവരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു.
സംഭവത്തിന് ശേഷം നയനയോട് തനിക്കൊപ്പം പരാതി നല്‍കണമെന്ന് രംഗനാഥ് ആവശ്യപ്പെട്ടെങ്കിലും അവർ പ്രതികരിക്കാൻ തയ്യാറായില്ല.തുടർന്നാണ് സംഭവം നയനയും കൂടി ചേർന്ന് നടത്തിയ ഹണിട്രാപ്പാണെന്നു രംഗനാഥിന് മനസ്സിലായത്. തുടർന്ന് രംഗനാഥ് അഭിഭാഷകരുമായി കൂടിയാലോചിക്കുകയും ബ്യാദരഹള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേർ കുടുങ്ങിയത്.

















