കേരളകോണ്‍ഗ്രസ് വികാരം ഉള്‍കൊള്ളുന്ന പ്രവർത്തകർക്ക് സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫില്‍ തുടരാൻ സാധിക്കില്ലെന്ന് മാത്യു കുഴല്‍നാടൻ എംഎല്‍എ.
കേരള കോണ്‍ഗ്രസിലെ ജനാധിപത്യ മതേതര വിശ്വാസികളായ അണികള്‍ ഇപ്പോഴും മനസ്സ്‌കൊണ്ട് യുഡിഎഫ് അനുഭാവികളായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് എം മുൻ മണ്ഡലം പ്രസിഡൻ്റ് ഫീലിപ്പോസ് കോലോത്ത്പടവിലിനെയും കേരള കോണ്‍ഗ്രസ് പ്രവർത്തകരെയും ഇൻഡ്യൻ നാഷണല്‍ കോണ്‍ഗ്രസില്‍ അംഗത്വം നല്‍കി സ്വീകരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ.
യുഡിഎഫിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ കെ.എം മാണിയുടെ പൈതൃകം പേറുന്ന പാർട്ടിയാണ് കേരള കോണ്‍ഗ്രസ് എം. നാല് പതിറ്റാണ്ടോളം ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമായി എല്‍ഡിഎഫിന്റെ കർഷക, ജന വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് കേരള കോണ്‍ഗ്രസ് നിരന്തരം പോരാടിയത്. കർഷകർക്ക് വേണ്ടി നിരന്തരം സംസാരിക്കുകയും പോരാടുകയും ചെയ്ത കെ.എം മാണിയുടെ പാർട്ടിക്ക് എങ്ങനെയാണ് കർഷക വിരുദ്ധ നയം സ്വീകരിക്കുന്ന എല്‍ഡിഎഫിനൊപ്പം യോജിച്ചു പോകുന്നതിന് സാധിക്കുകയെന്നും മാത്യു കുഴല്‍നാടൻ ചോദിച്ചു.
രാഷ്ട്രീയമായും വ്യക്തിപരമായും കെ.എം മാണിയെ സിപിഎം വേട്ടയാടി. ഇതുപോലെ മറ്റൊരു നേതാവിനെയും എല്‍ഡിഎഫ് വേട്ടയാടിയിട്ടില്ല. നിയമസഭയിലും പൊതു സ്ഥലങ്ങളിലും അദ്ദേഹത്തെ കായികമായി തടയുന്നതിന് പോലും സിപിഎം മടിച്ചില്ല. അദ്ധേഹത്തിനെതിരെ നിരന്തരം വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു. ജനാധിപത്യ വിരുദ്ധമായ സമരങ്ങളിലൂടെ സിപിഎമ്മും പോഷക സംഘടനകളും അദ്ദേഹത്തെ ആക്ഷേപിച്ചു. അന്ന് കെ.എം മാണിക്ക് വേണ്ടി ശക്തമായ കവചം തീർത്തത് യുഡിഎഫ്‌ആണെന്ന് മാത്യു കുഴല്‍നാടൻ ഓർമ്മിപ്പിച്ചു.
മണ്ഡലം പ്രസിഡൻ്റ് പോള്‍ ലൂയീസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് സുഭാഷ് കടക്കോട്, ജാൻസി മാത്യു,സാബു പൊതൂർ , ജോർജ് മാത്യു ഓരത്തിങ്കല്‍, മേരി പീറ്റർ, ഓമന മോഹനൻ, ദീപ്തി സണ്ണി, സുനിത വിനോദ്, ലസിത മോഹനൻ, വിഷ്ണു ബാബു എന്നിവർ സംസാരിച്ചു.

















