പാലക്കാട് തിരഞ്ഞെടുപ്പ് അന്തരീക്ഷത്തിൽ ഓരോ ദിവസവും പ്രചരണ ചൂടും വീറും വാശിയും വർദ്ധിക്കുകയാണ്. ബിജെപിയും എൽഡിഎഫും യുഡിഎഫും പരസ്പരം ആരോപണങ്ങളുടെ കെട്ടഴിച്ചു വിടുമ്പോൾ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമാകുന്നു. ഇപ്പോൾ ഇടതുപക്ഷത്തിനൊപ്പം നിലയിറപ്പിച്ചിരിക്കുന്ന കേരള കോൺഗ്രസിന് വലിയ തിരിച്ചടിയാണ് ചാനൽ സംവാദ പരിപാടിക്കിടെ സിപിഎം നേതാവ് നടത്തിയ വിവാദ പരാമർശങ്ങൾ.
കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ ആത്മാഭിമാനത്തിന് ക്ഷതം ഏൽപ്പിച്ചു കൊണ്ടാണ് കെഎം മാണി നല്ല അഴിമതിക്കാരനായിരുന്നു എന്ന് ചാനൽ സംവാദത്തിനിടെ സിപിഎം നേതാവ് തുറന്നടിച്ചത്. ബാർ ബാർകോഴ വിഷയവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം വന്നത്. എക്സൈസ് മന്ത്രി എം ബി രാജേഷിന്റെ അളിയനും, സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ നിധിൻ കണിച്ചേരിയാണ് വിവാദപ്രസ്താവന നടത്തിയത്. കേരള കോൺഗ്രസ് മാണി വിഭാഗത്തെ അപ്പാടെ പ്രതിരോധത്തിൽ ആക്കുന്ന പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങൾ ചുവടെ കാണാം
കെഎം മാണി അഴിമതിക്കാരനായിരുന്നു എന്ന് മന്ത്രി എം ബി രാജേഷിന്റെ അളിയനും സിപിഎം നേതാവുമായ നിധിൻ കണിച്ചേരി – വീഡിയോ pic.twitter.com/BYlrNWyAjJ
— Thomas R V Jose (@thomasrvjose) November 8, 2024
ഇടതു സർക്കാർ 900 ത്തോളം ബാറുകൾ കേരളത്തിൽ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് വിഷയം ഉയർന്നുവന്നത്. ആരോപണ പ്രത്യാരോപണങ്ങൾക്കിടെ യുഡിഎഫ് പ്രതിനിധിയായി ചർച്ചയിൽ പങ്കെടുത്ത അബിൻ വർക്കി ബാർകോഴ വിഷയത്തിൽ കെഎം മാണിയുടെ പങ്കിനെ കുറിച്ചുള്ള സിപിഎം നിലപാട് ചോദിച്ചപ്പോഴാണ് മാണി അഴിമതിക്കാരനായിരുന്നു എന്ന് സിപിഎം നേതാവ് നിതിൻ കണിചേരി തുറന്നടിച്ചത്. ജോസ് കെ മാണിയും റോഷി അഗസ്റ്റിനും ആത്മാഭിമാനമുള്ള കേരള കോൺഗ്രസ് പ്രവർത്തകരും ഈ വാക്കുകൾ കേൾക്കണം എന്ന് പറഞ്ഞ് അബിൻ വർക്കി തിരിച്ചടിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഈ പ്രസ്താവനയുടെ അലയൊലികൾ കേരള കോൺഗ്രസ് മാണി വിഭാഗത്തെ അലട്ടും എന്ന് ഉറപ്പാണ്.

















