വ്യാജ മൊബൈല്‍ ആപ്ലിക്കേഷൻ വഴി ലക്ഷങ്ങള്‍ തട്ടിയ യുവതി കൊച്ചി സൈബർ പൊലീസിന്‍റെ പിടിയിലായി.
അസോ (ആപ് സ്റ്റോർ ഒപ്റ്റിമൈസേഷൻ) എന്ന ഓണ്‍ലൈൻ ബിസിനസ് ആപ്പില്‍ ആളുകളെ ചേർത്ത് ദിവസവരുമാനമായി പണം സമ്ബാദിക്കാമെന്ന് പറഞ്ഞ് 1500ഓളം ആളുകളില്‍നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച കൊല്ലം പള്ളിത്തോട് സ്വദേശിനി ഡോണ്‍ബോസ്കോ നഗർ 152ല്‍ താമസിക്കുന്ന ജെൻസി മോളാണ് (24) പിടിയിലായത്.
അസോ ആപ്പിലൂടെ നിശ്ചിത വരുമാനം ഉണ്ടാക്കാം എന്നുപറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. 20,000 രൂപ ആപ് വഴി നിക്ഷേപിച്ചാല്‍ ദിവസം നിശ്ചിത തുക ലാഭം വാഗ്ദാനം ചെയ്തിരുന്നു. ഇത് വിശ്വസിച്ച് നിരവധിപേർ പ്രതിയുടെ അക്കൗണ്ടിലേക്കും ഇവർ നല്‍കിയ മറ്റ് അക്കൗണ്ടുകളിലേക്കും പണം നിക്ഷേപിച്ചു. നിക്ഷേപിച്ച തുകയും ലാഭവും ആപ്പില്‍ കാണിച്ചിരുന്നതിനാല്‍ പലരും തട്ടിപ്പില്‍ കുടുങ്ങി.
കൂടാതെ, ആദ്യം പണം നിക്ഷേപിച്ച ആളുകള്‍ക്ക് നിേക്ഷപിച്ച തുകയും വൻലാഭവും തിരികെ കിട്ടിയതും കൂടുതല്‍പേരെ ആകർഷിച്ചു. എന്നാല്‍, പിന്നീട് നിക്ഷേപിച്ച തുകയും ലാഭവും പിൻവലിക്കാനാവാതെ വന്നപ്പോഴാണ് ചിലർ തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഫോർട്ട്കൊച്ചി സ്വദേശിയും മറ്റ് 52 പേരും ചേർന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യക്ക് പരാതി നല്‍കുകയായിരുന്നു.
അദ്ദേഹത്തിന്‍റെ നിർദേശപ്രകാരം ഡി.സി.പി കെ. സുദർശൻ, സൈബർ പൊലീസ് എ.സി.പി എം.കെ. മുരളി എന്നിവരുടെ മേല്‍നോട്ടത്തില്‍ ഇൻസ്പെക്ടർ പി.ആർ. സന്തോഷ്, എ.എസ്.ഐ ദീപ, സ്മിത, സി.പി.ഒമാരായ റോബിൻ, രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

















