എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പുറത്തേക്ക്. ദീർഘനാളായി ആർഷോ കോളജില്‍ ഹാജരാകാത്തതിനാലാണ് കോളജ് അധികൃതർ നടപടിയെടുത്തത്. കാരണം അറിയിച്ചില്ലെങ്കില്‍ കോളജില്‍ നിന്ന് പുറത്താക്കുമെന്ന് ആർഷോയുടെ മാതാപിതാക്കള്‍ക്ക് പ്രിൻസിപ്പല്‍ ആണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ആർക്കിയോളജി ഏഴാം സെമസ്റ്റർ വിദ്യാർഥിയായിരുന്നു ആർഷോ.
വിഷയത്തില്‍ പ്രതികരണവുമായി ആര്‍ഷോ രംഗത്തെത്തി. കോളേജില്‍ നിന്ന് പുറത്തുപോവുകയാണെന്ന് ആർഷോ പ്രതികരിച്ചു. ആറാം സെമസ്റ്ററിന് ശേഷമുളള എക്സിറ്റ് ഓപ്ഷൻ എടുക്കുകയാണെന്ന് ആർഷോ കോളജിനെ അറിയിച്ചതായാണ് വിവരം. ഇക്കാര്യത്തില്‍ കോളേജധികൃതർ സർവകലാശാലയോട് അഭിപ്രായം തേടിയിട്ടുണ്ട്. മുഴുവൻ പരീക്ഷകളും പാസാകാതെ എക്സിറ്റ് ഓപ്ഷൻ നല്‍കുന്നതിലാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്.
എക്സിറ്റ് ഒപ്ഷനെടുത്താലും ആർഷോയ്ക്ക് ബിരുദം നല്‍കാനാവില്ല. എക്സിറ്റ് പോള്‍ ഒപ്ഷനെടുക്കണമെങ്കില്‍ ആറു സെമസ്റ്ററുകളിലെ മുഴുവൻ പരീക്ഷകളും പാസാവുകയും ആവശ്യത്തിന് അറ്റൻഡൻഡന് വേണമെന്നുമാണ് സർവ്വകലാശാല ചട്ടം. എന്നാൽ ആർഷോ പരീക്ഷകൾ പാസാക്കുകയോ ആവശ്യത്തിന് അറ്റൻഡൻസ് നേടുകയോ ചെയ്തിട്ടില്ലാത്ത വിദ്യാർത്ഥിയാണ്. വേണ്ടത്ര യോഗ്യതയില്ലാതെ ഇയാൾക്ക് ഏഴാം സെമസ്റ്റർ ലേക്ക് പ്രവേശനം നൽകിയത് നേരത്തെ വിവാദമായിരുന്നു.
ഈ സാഹചര്യത്തിലാണ് കോളേജ് യൂണിവേഴ്സിറ്റിയോട് വിശദീകരണം തേടിയത്. ആറ് സെമസ്റ്ററുകളിലെ പരീക്ഷ മുഴുവനായും പാസാകാത്ത ആർഷോയ്ക്ക് എങ്ങനെ എക്സിറ്റ് പോള്‍ നല്‍കുമെന്നാണ് അധ്യാപകരെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഭരണകക്ഷിയുടെ വിദ്യാർത്ഥി സംഘടന നേതാവിന് ബിരുദം നൽകാൻ സർവ്വകലാശാല നിയമങ്ങൾ വളച്ചൊടിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

















