മയക്കുമരുന്ന് വില്‍പ്പനക്കിടെ ബിജെപി നേതാവ് അറസ്റ്റില്‍. മുൻ കോണ്‍ഗ്രസ് എംഎല്‍എയും നിലവില്‍ ബിജെപി നേതാവുമായ സത്കർ കൗർ ആണ് പഞ്ചാബ് പൊലീസിന്റെ ആന്റി നാർക്കോട്ടിക് വിഭാഗത്തിന്റെ പിടിയിലായത്. 2017ല്‍ ഫിറോസ്പൂർ റൂറലില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നു സത്കർ കൗർ. 2022ല്‍ സീറ്റ് നിഷേധിച്ചതോടെ ഇവർ ബിജെപിയില്‍ ചേരുകയായിരുന്നു.
100 ഗ്രാം ഹെറോയിനാണ് ഇവരില്‍നിന്ന് കണ്ടെത്തിയത്. ബന്ധുവായ ജസ്‌കീരാത് സിങ്ങിനൊപ്പമാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 28 ഗ്രാം ഹെറോയിനും രേഖകളില്ലാതെ സൂക്ഷിച്ച രണ്ട് ലക്ഷം രൂപയും സ്വർണവും നിരവധി വാഹനങ്ങളുടെ നമ്ബർ പ്ലേറ്റുകളും പൊലീസ് കണ്ടെടുത്തു.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വ്യത്യസ്ത മൊബൈല്‍ നമ്ബറുകളാണ് കൗർ ഉപയോഗിച്ചിരുന്നത്. വ്യാജ നമ്ബർ പ്ലേറ്റുകളുള്ള ആഡംബര കാറുകളിലായിരുന്നു മയക്കുമരുന്ന് വില്‍പ്പനയെന്ന് പൊലീസ് പറഞ്ഞു. സതകർ കൗറിനെ ആറു വർഷത്തേക്ക് പാർട്ടിയില്‍നിന്ന് പുറത്താക്കിയതായി ബിജെപി ജനറല്‍ സെക്രട്ടറി അനില്‍ സരിൻ പറഞ്ഞു.

















