മാത്യു കുഴല്‍നാടൻ എംഎല്‍എയുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചില്‍ ഡി.വൈ.എഫ്.ഐ സ്ഥാപിച്ച ഫ്ലെക്സ് കീറി കോണ്‍ഗ്രസ് പ്രവർത്തകർ.
മാത്യു കുഴല്‍നാടൻ നിയമസഭയില്‍ നടത്തിയ പ്രസ്താവനയിലൂടെ കൂത്തുപറമ്ബ് രക്തസാക്ഷികളെയും പുഷ്പനേയും അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് എം.എല്‍.എയുടെ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ. പ്രതിഷേധ മാർച്ച് നടത്തി ഫ്ലെക്സ് സ്ഥാപിച്ചത്. രക്തസാക്ഷികള്‍ സിന്ദാബാദ് എന്നെഴുതിയ ഫ്ലെക്സ് ബോർഡാണ് എം.എല്‍.എയുടെ ഓഫീസിന് മുന്നില്‍ ഡി.വൈ.എഫ്.ഐ. സ്ഥാപിച്ചത്.
എന്നാല്‍, ഡി.വൈ.എഫ്.ഐ. പ്രവർത്തകർ വീണ്ടും ഫ്ലെക്സ് പതിപ്പിച്ചെങ്കിലും ഇത് പോലീസ് എത്തി നീക്കം ചെയ്യുകയായിരുന്നു. ഡി.വൈ.എഫ്.ഐ. മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് മാത്യു കുഴല്‍നാടൻ എം.എല്‍.എയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. കോണ്‍ഗ്രസ് പ്രവർത്തകരെത്തി ഫ്ലെക്സ് കീറിയതോടെ മാർച്ച് വാക്കേറ്റത്തില്‍ കലാശിക്കുകയായിരുന്നു.
ഇരുവിഭാഗങ്ങളും പ്രതിഷേധ മുദ്രാവാക്യങ്ങള്‍ ഉയർത്തിയതാണ് വാക്കേറ്റത്തില്‍ കലാശിച്ചത്. പിന്നീട് പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. എസ്തോസ് ഭവന് മുന്നില്‍ നിന്നും ആരംഭിച്ച ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ മാർച്ച് എം.എല്‍.എ. ഓഫീസിന് 100 മീറ്റർ അകലെ വെച്ച് പോലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടയുകയായിരുന്നു.
കൂത്തുപറമ്ബ് രക്തസാക്ഷികളെ സി.പി.എം. വഞ്ചിച്ചെന്ന് മാത്യു കുഴല്‍നാടൻ എം.എല്‍.എ. നിയമസഭയില്‍ നടത്തിയ പ്രസ്താവനയാണ് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചത്. ‘അവനവനുവേണ്ടിയല്ലാതെ അപരന്ന് ചുടുരക്തമൂറ്റി കുലംവിട്ടുപോയവൻ രക്തസാക്ഷി’ എന്ന വരികള്‍ ഉദ്ധരിച്ചാണ് മാത്യു കുഴല്‍നാടൻ പ്രസംഗം തുടങ്ങിയത്. സഖാവ് പുഷ്പൻ ഏത് നേരിനുവേണ്ടിയായിരുന്നു നിലകൊണ്ടതെന്നാണ് മാത്യു കുഴല്‍നാടൻ ചോദിച്ചത്.

















