മുൻ ഭാര്യയുടെ പരാതിയില്‍ നടൻ ബാലയെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻഭാര്യയുടെ പരാതിയിലാണ് കടവന്ത്ര പൊലീസ് പാലാരിവട്ടത്തെ വീട്ടില്‍ നിന്ന് ബാലയെ കസ്റ്റഡിയിലെടുത്തത്.പിന്നാലെ വെെകിട്ട് ബാലയ്ക്ക് കോടതി ജാമ്യം അനുവദിച്ചു.
എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം നല്‍കിയത്. സമൂഹമാദ്ധ്യമങ്ങളില്‍ മുൻ ഭാര്യയ്ക്കും മകള്‍ക്കുമെതിരെ പ്രചാരണങ്ങള്‍ നടത്തരുത്, കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാദ്ധ്യമങ്ങളുമായി സംസാരിക്കരുത് എന്നിവയാണ് പ്രധാന ജാമ്യ വ്യവസ്ഥകള്‍.
ഇതിനിടെ പൊലീസ് സ്റ്റേഷനില്‍ ഉള്ള ബാലയെ കാണാനും ദൃശ്യങ്ങള്‍ പകർത്താനും ‘ചെകുത്താൻ’ എന്ന് വിളിക്കുന്ന യുട്യൂബർ അജു അലക്സ് കടവന്ത്ര പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. ബാലയ്‌ക്കെതിരെ പൊലീസിന് നല്‍കിയ പരാതിയില്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും അജു ആരോപിച്ചു. മുൻപ് വീട്ടില്‍ തോക്കുമായി വന്ന് വധഭീഷണി മുഴക്കിയെന്ന് പറഞ്ഞ് അജു ബാലയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ ആ പരാതിയില്‍ നാളിതുവരെയായിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും അജു വ്യക്തമാക്കി.
‘ബാലയെ അറസ്റ്റ് ചെയ്തുവെന്ന് അറിഞ്ഞ് കാണാൻ വന്നതാണ്. കഴിഞ്ഞ വർഷം ബാലയ്‌ക്കെതിരെ ഒരു പരാതി പൊലീസിന് ഞാൻ നല്‍കിയിരുന്നു. എന്റെ വീട്ടില്‍ അതിക്രമിച്ചു കയറി സാധനങ്ങളൊക്കെ വലിച്ചെറിഞ്ഞ് ഇയാള്‍ വധഭീഷണി മുഴക്കിയിരുന്നു. എന്റെ സുഹൃത്തിന് നേരെ തോക്ക് ചൂണ്ടി എന്നെ കൊല്ലും അവനെയും കൊല്ലും എന്ന് പറഞ്ഞുപോയവനെതിരെ പരാതി കൊടുത്തിട്ട് ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇപ്പോള്‍ പോലും അതിന്റെ റിപ്പോർട്ട് എനിക്ക് കിട്ടിയിട്ടില്ല. ഇങ്ങനെയുള്ള നൊട്ടോറിയസ് ആളുകള്‍ അവിടെ അഴിഞ്ഞാടുകയാണ്. ഇതുകൂടാതെ തന്നെ മാനേജറെ ബാല തല്ലി എന്ന വാർത്തയും പുറത്തുവരുന്നുണ്ട്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഓണ്‍ലെെനില്‍ മാത്രമല്ല ബാല പുറത്തിറങ്ങി നേരിട്ട് പ്രശ്നമുണ്ടാക്കുന്ന ആളാണ്’, – അജു പറഞ്ഞു.

















