പണത്തിനുവേണ്ടി സ്വന്തം മകളുടെ കഴുത്തില്‍ പോലും കത്തി വെക്കാൻ മടിയില്ലാത്ത അച്ഛൻ, അതും കേരളത്തിൽ. തിരുവല്ലയില്‍ അങ്ങനെയൊരു സംഭവം അരങ്ങേറിയിരിക്കുകയാണ്. നാലര വയസ്സുള്ള മകളുടെ കഴുത്തില്‍ വടിവാള്‍ വെച്ചിട്ടാണ് വിദേശത്തുള്ള ഭാര്യയോട് പണം ആവശ്യപ്പെട്ടത്. സംഭവത്തില്‍ ഈ അച്ഛൻ അറസ്റ്റിലായി. തിരുവല്ല കുറ്റൂർ സ്വദേശി ജിൻസണ്‍ ബിജുവിനെ തിരുവല്ല പോലീസാണ് അറസ്റ്റുചെയ്തത്.

പോലീസ് പറയുന്നത്: വിദേശത്ത് നഴ്സായ ഭാര്യ നെസിയെ വിളിച്ച്‌ ജിൻസണ്‍ ബിജു സ്ഥിരമായി പണം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച 40,000 രൂപ ചോദിച്ചു. കൊടുക്കില്ലെന്നായപ്പോഴാണ് മകളുടെ കഴുത്തില്‍ വടിവാള്‍ വെച്ച്‌ ഭീഷണി മുഴക്കി രാത്രി 11-ഓടെ നെസിയെ വീഡിയോ കോള്‍ ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുട്ടിയുടെ വലതുവാരിയെല്ലിന്റെ ഭാഗത്ത് വാള്‍കൊണ്ട് പോറലുണ്ടാക്കുകയും ചെയ്തു. ഈ സമയം കുഞ്ഞ് ഭയന്ന് കരഞ്ഞു. ദൃശ്യങ്ങള്‍ നെസി മാതാപിതാക്കള്‍ക്ക് അയച്ചുകൊടുത്തതിനെത്തുടർന്ന് ഇവരാണ് തിരുവല്ല പോലീസില്‍ പരാതി നല്‍കിയത്.

അടുപ്പത്തിലായിരുന്ന ജിൻസണും നെസിയും 2018-ലാണ് രജിസ്റ്റർ വിവാഹം ചെയ്തത്. ബി.എസ്‌സി. നഴ്സിങ് കോഴ്സ് പൂർത്തിയാക്കിയ നെസി, മകള്‍ക്ക് അഞ്ചുമാസം പ്രായമായപ്പോള്‍ മുംബൈയില്‍ ജോലികിട്ടി പോയി. ജിൻസണ്‍ നാട്ടില്‍ ഡ്രൈവറായി ജോലിനോക്കി. ഇതിനിടെ ഇയാള്‍ വിദേശത്ത് പോകാനായി 50,000 രൂപ ഭാര്യയോട് വാങ്ങുകയും ചെയ്തു.

വിദേശത്തുപോയ ജിൻസണ്‍ മൂന്നുമാസം കഴിഞ്ഞ് നാട്ടിലേക്ക് പോന്നു. നെസിയോട് തിരികെ നാട്ടിലെത്താനും ആവശ്യപ്പെട്ടു. ഇതിനായി നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തി. തിരികെവന്ന ഇവർ ചെങ്ങന്നൂരുള്ള സ്വകാര്യ ആശുപത്രിയില്‍ ജോലിക്ക് പോയി.

കഴിഞ്ഞവർഷം ഡിസംബറിലാണ് വിദേശത്തേക്ക് പോയത്. അന്നുമുതല്‍ ഇയാള്‍ നിരന്തരം പണം ആവശ്യപ്പെട്ട് ഫോണിലൂടെ ഭീഷണി മുഴക്കി. എല്ലാമാസവും പണം നല്‍കിയിരുന്ന നെസിയോട്പിന്നീട് കൂടുതല്‍ പണം ആവശ്യപ്പെട്ടായിരുന്നു ഭീഷണിപ്പെടുത്തിയത്. ഇത് നല്‍കാത്തതിനാണ് ഇയാള്‍ കുഞ്ഞിനോട് അതിക്രമം കാട്ടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക