മലയാള സിനിമയില്‍ നിന്നും മോശം അനുഭവം നേരിട്ടതായി നടിയും മുൻ സിഎജി ഓഫീസറുമായ ഗീത പൊതുവാള്‍. ‘വെള്ളിവെളിച്ചത്തില്‍’ എന്ന സിനിമയില്‍ അഭിനയിക്കാൻ എത്തിയപ്പോഴാണ് തനിക്ക് ദുരവസ്ഥയുണ്ടായത്. മധു കൈതപ്രത്തിൻ്റെ സംവിധാനത്തില്‍ മാധ്യമ പ്രവർത്തകനും ഇപ്പോൾ സിപിഎം രാജ്യസഭാ എംപിയുമായ ജോണ്‍ ബ്രിട്ടാസ് നായകനായി അഭിനയിച്ച ചിത്രമാണിത്. ജോണ്‍ ബ്രിട്ടാസിൻ്റെ ഭാര്യയുടെ റോളിലാണ് നടി അഭിനയിച്ചത്.
നിർമാതാവായ രമേശ് നമ്ബ്യാർ മദ്യപിച്ച് മുറിയില്‍ വന്നു കയറുകയായിരുന്നു. റൂമിലെ ബെഡില്‍ അയാള്‍ ഇരുന്നപ്പോള്‍ താൻ വാതിലിനരികില്‍ തന്നെ നിന്നു. അതിന് ശേഷം അയാള്‍ മുറിയില്‍ നിന്നും ഇറങ്ങിപ്പോകുയായിരുന്നു. അഭിനയിക്കാൻ എത്തിയപ്പോള്‍ സംവിധായകൻ മധു കൈതപ്രം ആര് രാത്രിയില്‍ വന്ന് വാതിലില്‍ മുട്ടിയാലും തുറക്കരുതെന്ന് പറഞ്ഞിരുന്നുവെന്നും ഗീത വെളിപ്പെടുത്തി. ഇത്തരം അനുഭവങ്ങള്‍ കാരണമാണ് താൻ സിനിമാ അഭിനയം മതിയാക്കിയതെന്നും അവർ കൂട്ടിച്ചേർത്തു.
അതേ സിനിമയുടെ ലൊക്കേഷനില്‍ നിന്നും കൊച്ചി സ്വദേശിയായ മറ്റൊരു നടിക്കും സമാനമായ അനുഭവം നേരിട്ടു. അതും രമേശ് നമ്ബ്യാരുടെ ഭാഗത്തുനിന്നാണ്. നിർമാതാവിൻ്റെ പ്രവൃത്തിയില്‍ എതിർപ്പ് പ്രകടിപ്പിച്ച നടിയെ ചിത്രത്തില്‍ നിന്നും ഒഴിവാക്കി. ഭയന്ന് വിറച്ചാണ് പെണ്‍കുട്ടി തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ഗീത പൊതുവാള്‍ പറഞ്ഞു.
2014ല്‍ റിലീസായ ‘വെളളിവെളിച്ചത്തില്‍’, 2016ല്‍ സുകുമാർജിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘കണ്ടെത്തല്‍’ എന്നീ രണ്ട് മലയാള സിനിമകളില്‍ മാത്രമാണ് ഗീത പൊതുവാള്‍ അഭിനയിച്ചിട്ടുള്ളത്. ക്രൈം ബ്രാഞ്ച് (2014) എന്ന മലയാള സീരിയലിലും വേഷമിട്ടിട്ടുണ്ട്. നിരവധി പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഗീത ഷാരൂഖ് ഖാനൊപ്പം നെറോലാക് പെയിൻ്റിൻ്റെ പരസ്യത്തിലും അഭിനയിച്ചിട്ടുണ്ട്.
പിന്നീട് സിനിമ മേഖല ഉപേക്ഷിച്ച് സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവമായി. ഭിന്ന ശേഷിക്കാരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന ദൃശ്യ (DRZYA) യുടെ സ്ഥാപകയാണ്. ഭിന്നശേഷിക്കാരുടെ കഴിവുകള്‍ കണ്ടെത്തി അവരെ മുഖ്യധാരയിലേക്ക് എത്തിക്കുന്ന എൻജിഒയായ ദൃശ്യശക്തി ട്രസ്റ്റിൻ്റെ സ്ഥാപക-ട്രസ്റ്റി കൂടിയാണ് ഇവര്‍.

















