സംസ്ഥാന കോണ്‍ഗ്രസില്‍ ആശ്രിത നിയമനത്തിലൂടെ കടന്നുവന്ന യുവനേതാവിന്റെ പ്രവർത്തികള്‍ പാർട്ടിക്ക് വലിയ തലവേദനയായി മാറുകയാണെന്നാണ് പാർട്ടിക്കുള്ളില്‍ നിന്നു തന്നെയുള്ള വിവരം. ജി. കാർത്തികേയന്റെ മകൻ കെ.എസ്. ശബരീനാഥനാണ് പാർട്ടിക്ക് പാരയും തലവേദനയുമായി മാറുന്നത്. ഇദ്ദേഹത്തിൻറെ ഭാര്യയും ഐഎഎസ് ഉദ്യോഗസ്ഥയുമായ ദിവ്യ എസ് അയ്യരുടെ നിലപാടുകളും കോൺഗ്രസ് അണികൾക്കിടയിൽ വ്യാപക അമർഷത്തിന് വഴിവെക്കുന്നുണ്ട്.
ആരാണ് ജി കെ
കേരളത്തിലെ കോണ്‍ഗ്രസുകാരെ സംബന്ധിച്ചിടത്തോളം ജി.കെ. എന്ന രണ്ടക്ഷരങ്ങളില്‍ അറിയപ്പെട്ടിരുന്ന ജി. കാർത്തികേയൻ അണികള്‍ക്ക് വലിയൊരു വികാരം തന്നെയായിരുന്നു. 1978 ലെ കോണ്‍ഗ്രസ് പിളർപ്പിനെത്തുടർന്ന് കരുണാകരനോടൊപ്പം ഉറച്ചുനിന്ന കാർത്തികേയൻ കെ.എസ്.യുവിന്റേയും യൂത്ത് കോണ്‍ഗ്രസിന്റേയും സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ അക്കാലത്തെ ചെറുപ്പക്കാരുടെ ആവേശമായിരുന്നു.
കെ.പി.സി.സി വൈസ് പ്രസിഡന്റ്, മന്ത്രി, നിയമസഭാ സ്പീക്കർ തുടങ്ങി പല പദവികളും വഹിച്ചിട്ടുള്ള കാർത്തികേയൻ 2015 മാർച്ചില്‍ മരണത്തിന് കീഴടങ്ങുമ്ബോള്‍ അരുവിക്കരയില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു. 1991 മുതല്‍ 2006 വരെയുള്ള നാല് തെരഞ്ഞെടുപ്പുകളില്‍ ആര്യനാട് മണ്ഡലത്തെ പ്രതിനിധീകരിച്ച കാർത്തികേയൻ, ആര്യനാട് പിന്നെ അരുവിക്കരയായപ്പോള്‍ 2011 ല്‍ അരുവിക്കരയുടെ പ്രഥമ എം.എല്‍.എയുമായി. ആ നിയമസഭയുടെ സ്പീക്കർ പദവിയിലിരിക്കെയാണ് 2015 മാർച്ച് 7 ന് 66-ാമത്തെ വയസ്സില്‍ അർബുദ ബാധയെ തുടർന്ന് അദ്ദേഹം ജീവിതത്തോട് വിട പറഞ്ഞത്.
ആശ്രിത നിയമനം വന്ന വഴി
ജി. കാർത്തികേയൻ എന്ന സംശുദ്ധ രാഷ്ട്രീയനേതാവ് കാലയവനികയ്ക്കുള്ളിലേക്ക് മറഞ്ഞപ്പോള്‍ രണ്ടര പതിറ്റാണ്ടോളമായി അദ്ദേഹം കോണ്‍ഗ്രസ് ചേരിയോട് ചേർത്തുനിർത്തിയിരുന്ന അരുവിക്കര അതുപോലെ നിലനിർത്തുവാൻ ആരെ രംഗത്തിറക്കണമെന്നുള്ള കാര്യത്തില്‍, ആശ്രിത നിയമനം സ്ഥിര സംവിധാനമാക്കി മാറ്റിയിട്ടുള്ള കോണ്‍ഗ്രസിന് രണ്ടാമതൊരു വട്ടം കൂടി ആലോചിക്കേണ്ടി വന്നില്ല. പാർട്ടി കണ്ണുകള്‍ നേരേ നീണ്ടുചെന്നത് ശാസ്തമംഗലത്തെ ‘അഭയ’ത്തിലേക്കാണ്. കാർത്തികേയന്റെ സഹധർമ്മിണി സുലേഖ ടീച്ചറെ സ്ഥാനാർത്ഥിയാക്കിയാല്‍, സഹതാപതരംഗത്തില്‍ മണ്ഡലം നിലനിർത്താം എന്നുള്ള കണക്കുകൂട്ടലായിരുന്നു പാർട്ടി നേതൃത്വത്തിന്. എന്നാല്‍ സുലേഖ ടീച്ചർക്ക് അതിനോട് താല്‍പ്പര്യമില്ലാത്തതുകൊണ്ടാണ് മറ്റൊരു പേരിലേക്ക് പോകേണ്ടി വന്നത്.
സുലേഖ ടീച്ചർ മത്സരരംഗത്തേക്കില്ല എന്ന് ഉറപ്പിച്ചുപറഞ്ഞപ്പോള്‍ കുടുംബത്തിലെ അടുത്ത പിൻഗാമിയായ ശബരീനാഥിലേക്കാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ദൃഷ്ടി പതിച്ചത്. തിരുവനന്തപുരം എൻജിനീയറിഗ് കോളേജില്‍ നിന്ന് എൻജിനീയറിംദ് ഡിഗ്രിയും എം.ബി.എയും പാസ്സായ ശബരീനാഥൻ അന്ന് മുംബയില്‍ ടാറ്റാ ഗ്രൂപ്പില്‍ ജോലി നോക്കുകയായിരുന്നു. അവിടുന്നാണ്, ടാറ്റായോട് ടാറ്റാ പറഞ്ഞ് കോണ്‍ഗ്രസിലേക്ക് ചേക്കേറിയതും അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എം.വിജയകുമാറിനെ തോല്‍പ്പിച്ച് നിയമസഭാംഗമായതും. തുടർന്ന് 2016 ലെ പൊതുതെരഞ്ഞടുപ്പില്‍ സി.പി.എമ്മിലെതന്നെ എ.എ. റഷീദിനെ 21314 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയെങ്കിലും 2021 ലെ തെരഞ്ഞെടുപ്പില്‍ ജി. സ്റ്റീഫന് മുന്നില്‍ അടിയറവ് പറഞ്ഞു. അതിനിടെ 2020 ല്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റുമായി.
മണ്ഡലം കളഞ്ഞു കുളിച്ച യുവ നേതാവ് പാർട്ടിക്ക് ബാധ്യതയാകുമ്പോൾ
ശബരീനാഥൻ ഇന്നിപ്പോള്‍ കോണ്‍ഗ്രസിന് പാരയും ബാധ്യതയുമായി മാറുന്നു എന്നാണ് പാർട്ടിയില്‍ പൊതുവേയുള്ള സംസാരം. എന്നുമാത്രമല്ല, കാർത്തികേയൻ രണ്ടരപതിറ്റാണ്ടുകാലം ഒപ്പം ചേർത്തുനിർത്തിയിരുന്ന അരുവിക്കര ശബരീനാഥൻ സി.പി.എമ്മിന് അടിയറവയ്ക്കുക മാത്രമല്ല, ഇനി തിരിച്ചുകിട്ടാത്ത വിധമാക്കി എന്നും പാർട്ടിയില്‍ ആക്ഷേപമുണ്ട്. ആദ്യത്തെ ആവേശം പോലും മണ്ഡലത്തോട് കാണിക്കുവാൻ ശബരീനാഥൻ തയ്യാറാകാതിരുന്നതുമൂലമാണ് അരുവിക്കര കൈവിട്ടുപോയതെന്നു പറയുന്ന കോണ്‍ഗ്രസുകാർ, ഭാര്യ ദിവ്യ എസ്. അയ്യരുടെ പ്രവർത്തികളെ മുൻനിർത്തിക്കൂടിയാണ് ശബരിനാഥിനെ പ്രതിക്കൂട്ടില്‍ നിർത്തുന്നത്. ഒരു ഐ.എ.എസ് ഓഫീസർ എന്ന നിലയില്‍ ദിവ്യ എസ്. അയ്യർ മുഖ്യമന്ത്രിയേയോ മന്ത്രിമാരേയോ സന്ദർശിക്കാൻ പോകുന്നത് തെറ്റല്ലെങ്കിലും അവിടൊക്കെ ശബരീനാഥൻ എന്തിന് ഒപ്പം പോകുന്നു എന്നാണ് കോണ്‍ഗ്രസുകാർ ചോദിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വച്ച് വധിക്കാൻ ശ്രമിച്ചു എന്ന കേസില്‍(മുദ്രാവാക്യം വിളിച്ചതാണെന്ന് എതിർവാദം) മൂന്നാം പ്രതിയായി അറസ്റ്റിനെ നേർക്കുനേർ കണ്ടശേഷമാണ് ശബരീനാഥൻ മുഖ്യമന്ത്രിയോട് മമത തോന്നിത്തുടങ്ങിയതെന്നാണ് ആക്ഷേപം. ഭാര്യ ദിവ്യ അയ്യർ, തനിക്ക് ലഭിച്ച ഒരു അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുവാനായി അദ്ദേഹത്തെ സന്ദർശിച്ചപ്പോള്‍ എന്തിനാണ് ശബരീനാഥനും കൂടി പോയത് എന്ന് ചോദിക്കുന്ന കോണ്‍ഗ്രസുകാർ ഉന്നയിക്കുന്ന മറ്റൊരു ചോദ്യം ഇതേ പിണറായിയുടെ പോലീസല്ലെ ശബരിയെ കേസില്‍ കുടുക്കാൻ ശ്രമിച്ചത് എന്നാണ്.
അതുപോലെ തന്നെ കോണ്‍ഗ്രസുകാരെ ചൊടിപ്പിച്ച മറ്റൊരു സംഭവമാണ് മന്ത്രിസ്ഥാനം ഒഴിഞ്ഞ കെ. രാധാകൃഷ്ണനെ ശബരീനാഥന്റെ ഭാര്യ ദിവ്യാ അയ്യർ ആലിംഗനം ചെയ്തത്. കോണ്‍ഗ്രസിന്റെ സ്ഥാനാർത്ഥിയായ രമ്യാഹരിദാസിനെ പരാജയപ്പെടുത്തി എം.പി ആയതിന്റെ അടുത്ത നാളുകളിലായിരുന്നല്ലോ ആ സംഭവം. അവിടെയും കാഴ്ചക്കാരനായി, പുഞ്ചിരി തൂകി നിന്ന, ജി.കാർത്തികേയന്റെ മകൻ ശബരീനാഥന്റെ പ്രവർത്തി സഹിക്കാവുന്നതിനും അപ്പുറമാണെന്ന് പറയുന്ന പാർട്ടി പ്രവർത്തകർ മറ്റൊരു കാര്യം എടുത്തുപറയുന്നു. കോണ്‍ഗ്രസിനോടൊപ്പം ചേർന്ന് യു.ഡി.എഫിന്റെ ഘടകകക്ഷിയായിട്ടുള്ള കെ.കെ. രമയുടെ ഭർത്താവ് ടി.പി. ചന്ദ്രശേഖരന്റെ ഘാതകരിപ്പോള്‍ വിയ്യൂർ സെൻട്രല്‍ ജയിലിലാണല്ലോ. മന്ത്രിയായിരുന്ന സമയത്ത് അവരുടെ കാര്യങ്ങള്‍ തിരക്കാനും മറ്റും സി.പി.എം ചുമതലപ്പെടുത്തിയിരുന്നത് രാധാകൃഷ്ണനെയായിരുന്നുവത്രേ. അതറിയായിരുന്നിട്ടും പിന്നെന്തിനാണ് ദിവ്യാരാധാകൃഷ്ണനെ ആലിംഗനം ചെയ്യുന്നതിന് സാക്ഷിയാകാൻ ശബരി പോയത്?
മറ്റൊന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദിവ്യാ എസ്. അയ്യർ നടത്തിയ പ്രസംഗമാണ്. വൻകിട പദ്ധതികള്‍ കടലാസിലൊതുങ്ങുന്ന ഒരു കാലഘട്ടം കേരളജനത മറന്നിരിക്കുന്നു എന്നും, അസാധ്യമായി കരുതിയിരുന്ന അനേകം ബൃഹദ്പദ്ധതികള്‍ യാഥാർത്ഥ്യമാക്കുവാൻ മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയും, ദൃഢനിശ്ചയവുമൊക്കെ കാരണമായി എന്നുമൊക്കെയുള്ള പ്രസംഗം, വിഴിഞ്ഞം ഇന്റർനാഷണല്‍ പോർട്ടിന്റെ എം.ഡി എന്ന നിലയില്‍ ദിവ്യ അയ്യരുടെ ഉത്തരവാദിത്വമായിരുന്നിരിക്കാമെങ്കിലും പ്രസംഗത്തിലൊരിടത്തും ഉമ്മൻചാണ്ടിയുടെ പേര് പരാമർശിക്കാതിരുന്നത് കോണ്‍ഗ്രസുകാരെ അമർഷം കൊള്ളിച്ചത് സ്വാഭാവികം. കാരണം ദിവ്യാ എസ്. അയ്യർ സർക്കാർ സംവിധാനത്തിന്റെ ഭാഗമാണെങ്കിലും അവരെ കോണ്‍ഗ്രസ് നേതാവായിരുന്ന ജി. കാർത്തികേയന്റെ മരുമകളായും കോണ്‍ഗ്രസ് എം.എല്‍.എയായിരുന്ന ശബരിനാഥിന്റെ ഭാര്യയായുമാണ് കോണ്‍ഗ്രസുകാർ കാണുന്നത്. അങ്ങനൊരു വ്യക്തിയില്‍ നിന്നും ഇത്തരത്തിലൊരു പ്രസംഗവും നിലപാടും ഉണ്ടായെങ്കില്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ശബരീനാഥന് ഒഴിഞ്ഞുമാറാനാവില്ലെന്നാണ് പാർട്ടിക്കുള്ളിലെ സംസാരം.

















